തിരുവനന്തപുരം: നിയമനത്തിന് അപേക്ഷ നൽകാൻ 300 രൂപ ഫീസ്. ആർക്ക് നിയമനം
നൽകിയെന്നോ, എത്ര ഒഴിവുണ്ടെന്നോ അറിയില്ല. സർക്കാർ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ യൂണിയനാണ് നിയമനത്തിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്നത്.
മൂന്ന് വർഷം കൂടുമ്പോഴാൾ സഹായക് നിയമന നടപടികൾ. ഒഴിവുകളുടെയും, നിയമന രീതിയുടെയും, പരീക്ഷയിൽ കിട്ടിയ മാർക്കിന്റെയും കാര്യങ്ങൾ ഉദ്യോഗാർത്ഥികളെ അറിയിക്കില്ല. രഹസ്യസ്വഭാവമെന്നാണ് മറുപടി. വിവരാവകാശപ്രകാരം ചോദിച്ചാലും മറുപടിയില്ല. 16500-37500 രൂപ ശമ്പളസ്കെയിലുള്ള ജോലിയാണിത്.
കഴിഞ്ഞ വർഷം മാത്രം 28000 പേരാണ് സഹായക് നിയമനത്തിനുള്ള പത്രപ്പരസ്യം കണ്ട് അപേക്ഷ നൽകിയത്. 300 രൂപാഫീസിലൂടെ മാത്രം യൂണിയന് കിട്ടിയത് 84 ലക്ഷത്തോളം രൂപ. അപേക്ഷ കിട്ടിയാൽ പരീക്ഷ നടത്തും. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യമാണ്. ഇതോടെ തീർന്നു. പിന്നെ ഒരു നടപടിയുമില്ല. നിയമനം നടന്നോയെന്ന് ചോദിച്ചാൽ, അതെല്ലാം എപ്പോഴേ തീർന്നുവെന്ന ഒഴുക്കൻ മറുപടി മാത്രം. സഹികെട്ട് വിവരാവകാശപ്രകാരം ചോദിച്ചാൽ റാങ്ക് ലിസ്റ്റ് യൂണിയൻ നോട്ടീസ് ബോർഡിൽ ഇട്ടിരുന്നുവെന്നും നിയമനം പൂർത്തിയായെന്നും മറുപടി. മറ്റ് വിവരങ്ങൾ പരസ്യപ്പെടുത്താൻ നിയമ തടസ്സമുണ്ടെന്ന വിശദീകരണവും. ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങി അവരുടെ എല്ലാ അവകാശങ്ങളും നിഷേധിച്ചുള്ള നടപടിക്കെതിരെ സഹകരണ വിജിലൻസ് വിഭാഗത്തിന് ഉദ്യോഗാർത്ഥികൾ പരാതിനൽകിയെങ്കിലും നടപടിയില്ലെന്നും ആക്ഷേപമുണ്ട്.
2018ലും സമാനമായ രീതിയിൽ നാടകം നടത്തിയിരുന്നു. അന്ന് 30000ത്തിലേറെ പേരാണ് അപേക്ഷ സമർപ്പിച്ചത്. അന്നും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് രഹസ്യമായിട്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |