■സർവകലാശാലാ ഭരണനിയന്ത്രണം മുഖ്യമന്ത്രിക്ക്
■ഗവർണറെ പൂട്ടാൻ സർക്കാരിന്റെ പുതിയ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കണമെന്നും, വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷന്റെ ശുപാർശ. വിസിറ്ററെന്ന നിലയിൽ സർവകലാശാലകളുടെ ഭരണം നിയമം അനുശാസിക്കുന്ന രീതിയിൽ ഉറപ്പാക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണെന്നും ഡോ.ശ്യാം ബി.മേനോൻ അദ്ധ്യക്ഷനായ കമ്മിഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ചാൻസലറായ തന്റെ അധികാരം കവരുന്ന ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കത്തിൽ അതൃപ്തിയുള്ള ഗവർണർ, തിങ്കളാഴ്ച കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകളിൽ ഒപ്പുവയ്‌ക്കാൻ വിസമ്മതിച്ചതിനാൽ അവ അസാധുവായിരുന്നു.
പിന്നാലെയാണ്, ഗവർണറെ പൂട്ടാനുള്ള പുതിയ നീക്കം. ഭരണഘടനയുടെ ഫെഡറൽ സ്വഭാവങ്ങളുടെ പേരിലുണ്ടാകുന്ന തർക്കങ്ങളിലും വിവാദങ്ങളിലും നിന്ന് സർവകലാശാലകളെ സംരക്ഷിക്കേണ്ടതിനാലാണ് മുഖ്യമന്ത്രിയെ വിസിറ്ററാക്കാൻ ശുപാർശ ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ടി.പ്രദീപ് (കൺവീനർ), സാബു തോമസ്, എം.വി.നാരായണൻ, ആർ.രാംകുമാർ, അയിഷ കിദ്വായ്, സാബു അബ്ദുൽ ഹമീദ് എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങൾ.
വെവ്വേറെ ചാൻസലറെ
നിയമിക്കണം
ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ചാൻസലർ വേണമെന്നും, സർവകലാശാലകളുടെ പ്രതിനിധികൾ ചേർന്ന ബോർഡ് ഒഫ് റീജെന്റ്സ് ചാൻസലറെ തിരഞ്ഞെടുക്കണമെന്നും ശുപാർശയിലുണ്ട്. വൈസ് ചാൻസലർ അക്കാഡമിക് വിദഗ്ദ്ധനായിരിക്കണം. 5 വർഷമായിരിക്കണം കാലാവധി. രണ്ടാമതും അവസരം നൽകുകയാണെങ്കിൽ 70 വയസ് വരെ തുടരാൻ അനുവദിക്കണം. സെർച്ച് കം സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്യുന്ന മൂന്നുപേരിൽ നിന്നാവണം ബോർഡ് ഒഫ് റീജെന്റ്സ് വി.സിയെ കണ്ടെത്തേണ്ടത്. വൈസ് ചാൻസലറുടെ നേതൃത്വത്തിൽ മൂന്ന് യൂണിവേഴ്സിറ്റി പ്രൊഫസർമാരുടെ പാനലിൽ നിന്ന് ബോർഡ് ഒഫ് റീജെന്റ്സ് പ്രോ വൈസ് ചാൻസലറെ തിരഞ്ഞെടുക്കണം.
മറ്റ് പ്രധാന
ശുപാർശകൾ
■ സർവകലാശാലകൾക്ക് അക്കാഡമിക സ്വാതന്ത്ര്യം,സാമ്പത്തിക സ്വയംഭരണം
■ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് സീനിയോറിട്ടിയും മികവും കണക്കിലെടുത്ത്
■ ബോർഡ് ഒഫ് സ്റ്റഡീസ്, സ്കൂൾ/ഫാക്കൽറ്റി ബോർഡ്, അക്കാഡമിക് കൗൺസിൽ എന്നിവ ചേർന്നതായിരിക്കണം ഭരണസമിതി
■അക്കാഡമിക് നയങ്ങളുടെ കരട്, പാഠ്യപദ്ധതി, സിലബസ് എന്നിവ തയ്യാറാക്കേണ്ടത് ബോർഡ് ഒഫ് സ്റ്റഡീസ്
■ അക്കാഡമിക് തീരുമാനങ്ങളിൽ പ്രോ വി.സി, ഡീൻമാർ, വകുപ്പ് തലവന്മാർ, സെന്ററുകളുടെ ഡയറക്ടർമാർ എന്നിവർക്ക് പ്രാതിനിദ്ധ്യമുണ്ടാകണം
■ഭരണപരമായ തീരുമാനങ്ങൾ വി.സിയിൽ നിഷിപ്തമായിരിക്കണം. പി.വി.സി,ഡീന്മാർ,
വകുപ്പ് മേധാവികൾ എന്നിവരുൾപ്പെട്ട ഉപ സമിതിയും വേണം
നിയമഭേദഗതി വേണ്ടിവരും
മുഖ്യമന്ത്രിയെ വിസിറ്ററാക്കുന്നതടക്കം ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കാൻ നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടിവരും. ഗവർണറെ ചാൻസലറാക്കിയത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഗവർണറെ മാറ്റണമെങ്കിലും നിയമഭേദഗതി വേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |