തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ പാൻക്രിയാസ് ശസ്ത്രക്രിയയ്ക്കിടയിൽ ശസ്ത്രക്രിയ ഉപകരണമായ ഫോർസെപ്‌സ് രോഗിയുടെ വയറിനുള്ളിൽ മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരിൽ നിന്നും നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരന് നൽകാം. ഉത്തരവാദപ്പെട്ടവരിൽ നിന്നും ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണം. അല്ലാത്തപക്ഷം പത്ത് ശതമാനം പലിശ നൽകേണ്ടി വരും. ആരോഗ്യവകുപ്പ് സെക്രട്ടറി തുക കൈമാറിയ ശേഷം കമ്മിഷനെ അറിയിക്കണം. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ.പോളി ജോസഫ്, ഡോ.അർഷാദ്, ഡോ.പി.ആർ.ബിജു, നഴ്‌സുമാരായ മുഹ്‌സിന, ജിസ്മി വർഗീസ് എന്നിവർ കുറ്റക്കാരാണെന്ന് കമ്മിഷൻ കണ്ടെത്തി. ഇവരിൽ നിന്നും മൂന്ന് ലക്ഷം രൂപ ഈടാക്കാനാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് തുക പരാതിക്കാരന് കൈമാറേണ്ടത്. തൃശൂർ കണിമംഗലം സ്വദേശി ഓട്ടോ തൊഴിലാളിയായ ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി. 2020 മേയ് അഞ്ചിനാണ് ജോസഫ് പോളിന് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറിൽ കുരുങ്ങിയ കാര്യം രോഗി മനസിലാക്കിയത്. സ്വകാര്യാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. തുടർന്ന് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മിഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. ഡോക്ടറുടെ അനാസ്ഥയും അശ്രദ്ധയും കാരണമാണ് ഇതു സംഭവിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാർക്കെതിരെ തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ.എം.എ.ആൻഡ്രൂസ് ചെയർമാനായ മെഡിക്കൽ ബോർഡും ഡോക്ടർമാരുടെ ഭാഗത്ത് കുറ്റം കണ്ടെത്തി. നഴ്‌സുമാരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് ഡോക്ടർമാർ കമ്മിഷനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |