തിരുവനന്തപുരം:കിഫ്ബി വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് ഇ.ഡിയ്ക്ക് മുൻപിൽ ഹാജരാകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ ധാരണയായി.പാർട്ടിയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.തോമസ് ഐസക് രേഖാമൂലം ഇ.ഡിക്ക് വിശദീകരണം നൽകാനും പാർട്ടി നിർദ്ദേശിച്ചു.
സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ അട്ടിമറിയ്ക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് ഇ.ഡി അന്വേഷണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീനാഫിലിപ്പ് എ.കെ.ജി സെന്ററിൽ നേരിട്ടെത്തി വിശദീകരണം നൽകി. ബ്രാഞ്ച് അംഗമായതിനാൽ ജില്ലാ ഘടകത്തിന് മുൻപിലാണ് വീശദീകരണം നൽകേണ്ടിയിരുന്നത്. എന്നാൽ മേയറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്ന നിലയിലാണ് സംസ്ഥാന നേതൃത്വം വിശദീകരണം നേരിട്ട് ആവശ്യപ്പെട്ടത്.തന്റെ പിഴവും തെറ്റും മേയർ വീശദീകരണ കുറിപ്പിൽ സമ്മതിച്ചതായാണ് സൂചന.എന്നാൽ വിഷയം യോഗത്തിൽ ചർച്ചയായില്ല.സംസ്ഥാന സമിതിയുടെ രണ്ടാം ദിവസമായ ഇന്ന് വിഷയം അംഗങ്ങൾ ഉന്നയിച്ചാൽ ചർച്ച നടക്കും.
ആരോഗ്യ പ്രശ്നങ്ങളുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചുമതല മറ്റാർക്കെങ്കിലും നൽകുമോയെന്നുള്ളതാണ് ഇന്നത്തെ പ്രധാന വിഷയം.ചുതലയിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.ഇന്നലെ കോടിയേരി മുഴുവൻ സമയവും സംസ്ഥാന സമിതിയിൽ പങ്കെടുത്തിരുന്നില്ല.ഇന്നലെ ആരംഭിച്ച സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിംഗ് ആയിരുന്നു പ്രധാനം. സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന ഇ.ഡി അന്വേഷണം അടക്കമുള്ള സമ്മർദ്ദങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന തരത്തിലുള്ള ചർച്ചകളാണ് നടന്നത്. ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാരിന്റെ പ്രതിഛായ ജനങ്ങളുടെ മുന്നിലെത്തിക്കാനുള്ള ചർച്ചയും സംസ്ഥാന സമിതിയിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |