1986ൽ വെറും അയ്യായിരം രൂപയുമായി ഒരു കോളേജ് വിദ്യാർത്ഥി ഓഹരി വിപണിയിലെത്തി. വർഷങ്ങൾക്കിപ്പുറം 62-ാം വയസിൽ മരണത്തിന് കീഴടങ്ങുമ്പോൾ അയാൾ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപകരിൽ ഒരാളാണ്. 'ബിഗ് ബുൾ' എന്ന് നിക്ഷേപകർ വിളിക്കുന്ന രാകേഷ് ജുൻജുൻവാല, ഇന്ത്യയുടെ 'വാറൻ ബുഫറ്റ്'.
ഓഹരി വിപണിയിൽ അധികം പരിചയമില്ലാത്തവർ പോലും കേൾക്കാനിടയുള്ള പേരാണ് വാറൻ ബുഫറ്റിന്റേത്. അമേരിക്കൻ വ്യവസായിയായ അദ്ദേഹം ഓഹരി വിപണിയിലെത്തുന്നവർക്കെല്ലാം മാതൃകയാണ്. ഇന്ത്യയുടെ 'വാറൻ ബുഫറ്റ്' എന്ന് പറയപ്പെടുന്ന ജുൻജുൻവാലയെ ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരാൻ കാരണം അദ്ദേഹത്തിന്റെ സാമ്പത്തിക അച്ചടക്കം തന്നെയാണ്.
ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി തുടങ്ങിയ ജുൻജുൻവാല രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ മുപ്പത്തിയാറാമതാണ്. 'ആകാശ എയറി'ന്റെ മേധാവിയായ ജുൻജുൻവാല വിമാനക്കമ്പനിയുടെ ലോഞ്ചിംഗിലാണ് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഹംഗാമ മീഡിയ, ആപ്‌ടെക് എന്നിവയുടെ ചെയർമാനും വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു.
ജുൻജുൻവാല കോളേജിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം ഓഹരി വിപണിയെക്കുറിച്ച് അറിയാൻ തുടങ്ങി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയിൽ ചേർന്ന് ബിരുദം നേടി. പിന്നാലെ ദലാൽ സ്ട്രീറ്റിലെത്തിയ ജുൻജുൻവാല1985-ൽ 5,000 രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. 2018ൽ 11,000 കോടിയായി ആ 5000 രൂപ വളർന്നു.
ജുൻജുൻവാല തുടക്കം മുതൽ അപകടസാദ്ധ്യത ഏറെയുള്ള മാർഗത്തിലായിരുന്നു. ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാൾ ഉയർന്ന റിട്ടേണോടെ തിരികെ നൽകാമെന്ന വാഗ്ദാനത്തോടെയാണ് സഹോദരന്റെ ഇടപാടുകാരിൽ നിന്ന് പണം ഇയാൾ കടം വാങ്ങിയത്.
1986-ൽ ടാറ്റ ടീയുടെ 5,000 ഓഹരികൾ 43 രൂപയ്ക്ക് വാങ്ങിയ തന്റെ ആദ്യത്തെ പ്രധാന ലാഭം സ്വന്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ ആ സ്റ്റോക്ക് 143 രൂപയായി ഉയർന്നു. മൂന്നിരട്ടിയിലധികം പണം സമ്പാദിച്ചു. മൂന്ന് വർഷം കൊണ്ട് 25 ലക്ഷത്തോളം ഇങ്ങനെ സമ്പാദിച്ചു.
സാമ്പത്തിക ലോകത്തിന് എന്നും ഓർമിക്കാനാകുന്ന ഒട്ടേറെ സംഭാവനകൾ അദ്ദേഹം നൽകി. ടൈറ്റൻ, ക്രിസിൽ, സെസ ഗോവ, പ്രജ് ഇൻഡസ്ട്രീസ്, അരബിന്ദോ ഫാർമ, എൻ.സി.സി എന്നിവയിൽ വർഷങ്ങളായി ജുൻജുൻവാല വിജയകരമായി നിക്ഷേപം നടത്തി.2008 ലെ ആഗോള മാന്ദ്യത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഹരി വില 30% ഇടിഞ്ഞുവെങ്കിലും 2012 ആയപ്പോഴേക്കും പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |