അങ്കമാലി: മകന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നായത്തോട് പുതുശ്ശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (53) മരിച്ചു. ആഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിയെ മകൻ കിരൺ (27) കുത്തിയത്. സംഭവസമയത്ത് അമ്മയും മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരൺ ബന്ധുക്കളെയും അയൽക്കാരെയും അറിയിച്ചെങ്കിലും ആരും സഹായിച്ചില്ല. കുത്തേറ്റ് കുടൽമാല പുറത്തുവന്ന മേരിയെ കിരൺ തന്നെയാണ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്ത കിരൺ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. ചുമട്ടുതൊഴിലാളിയായ കിരൺ അടിപിടി കേസുകളിലും മാലമോഷണ കേസുകളിലും പ്രതിയാണ്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. നീതുവെന്ന മകൾ കൂടി മേരിക്കുണ്ട്. മരുമക്കൾ: സന്ദീപ്, സ്നേഹ. സംസ്കാരം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |