പാലക്കാട്: സി പി എം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളും പ്രതികളെ സഹായിച്ച ആളുമാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്.
എഫ് ഐ ആർ അനുസരിച്ച് ഷാജഹാനെ വടിവാൾ കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരിയാണ്. പിന്നീട് രണ്ടാം പ്രതിയായ അനീഷും വെട്ടി. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
പാലക്കാട് ഡി വൈ എസ് പി വി കെ രാജുവിന്റെ നേതൃത്വത്തിൽ നാല് സി ഐമാർ അടങ്ങിയ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഞായറാഴ്ച രാത്രി 9.15ഓടെയാണ് സി പി എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊല്ലപ്പെട്ടത്.
അതേസമയം, ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. ആസൂത്രിതമായ കൊലയ്ക്ക് പിന്നിൽ ബി ജെ പി ആണെന്നാണ് കുടുംബത്തിന്റെ ആരോപണം. ' ബി ജെ പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. രണ്ട് ദിവസം മുമ്പ് പ്രതികളായ അനീഷും, ശബരീഷും നവീനും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. പ്രതികൾ ഒരു വർഷം മുമ്പ് വരെ സി പി എം പ്രവർത്തകരായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.'- ബന്ധുക്കൾ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |