ശബരിമല: ചിങ്ങമാസപൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിച്ചു. പിന്നീട് ഗണപതി,നാഗർ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു. പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്‌നിപകർന്നതോടെ അയ്യപ്പഭക്തർ പതിനെട്ടാം പടികയറി. മാളികപ്പുറം മേൽശാന്തി ശംഭുനമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്കുകൾ തെളിച്ചു. 17 മുതൽ 21 വരെയാണ് ശബരിമല, മാളികപ്പുറം ക്ഷേത്രനടകൾ തുറന്നിരിക്കുക. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തവർക്ക് ദർശനത്തിനെത്താം. നിലയ്ക്കലെത്തുന്നവർക്ക് സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചിങ്ങം ഒന്നായ ഇന്ന് പുലർച്ചെ 5 ന് നടതുറക്കും. പതിവ് അഭിഷേകവും നെയ്യഭിഷേകവും മഹാഗണപതിഹോമവും മറ്റ്പൂജകളും നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 ന് നട അടയ്ക്കും. ഓണനാളുകളിലെ പൂജകൾക്കായി സെപ്തംബർ 6ന് വൈകിട്ട് തുറക്കും. 10ന് അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |