ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ഗ്രൂപ്പായ എസ് പി ജിയിൽ ഇന്ത്യൻ ജനുസിൽ നിന്ന് ആദ്യ നായവർഗം. കർണാടകയുടെ സ്വന്തം ശ്വാനവർഗമായ മുദോൾ ഹൗണ്ട് ആണ് മോദിയുടെ സുരക്ഷയ‌്ക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിൽ തിമ്മാപൂരിലെ കനൈൻ റിസർച്ച് ആന്റ് ഇൻഫർമേഷൻ സെന്ററിൽ നിന്ന് രണ്ട് മാസം പ്രായമുള്ള മുദോൾ ഹൗണ്ട് നായക്കുട്ടികളെ സെലക്‌ട് ചെയ‌്തിരുന്നു. ഡോക്‌ടർമാർ അടങ്ങുന്ന സംഘമാണ് ഇവയെ തെരഞ്ഞെടുത്തത്. തുടർന്ന് പരിശീലനം നൽകി വരികയായിരുന്നു.
തമിഴ്നാട്ടിന്റെ സ്വന്തം ബ്രീഡായ രാജപാളയം, ഉത്തർപ്രദേശിന്റെ രാംപൂർ ഗ്രേഹൗണ്ട് എന്നിവയക്ക് ശേഷം എസ് പി ജിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ ശ്വാനവർഗമാണ് മുദോൾ ഹൗണ്ട്.
വണ്ണം കുറഞ്ഞതും വളരെ ഉയരമുള്ളതുമായ ശരീരഘടനയാണ് ഇവയ‌്ക്കുള്ളത്. ഉരുണ്ട നെറ്റിയോട് കൂടിയ നീണ്ട തലയാണ് മറ്റൊരു പ്രത്യേകത. 72 സെന്റിമീറ്റർ വരെ ഉയരം വയ‌്ക്കുന്ന മുദോൾ ഹൗണ്ടിന് 22 കിലോ ഭാരമുണ്ടാകും.
മൃഗങ്ങളെ വേട്ടയാടിപ്പിടിക്കാനുള്ള ഇതിന്റെ കഴിവ് ശ്ളാഘനീയമാണ്. തളരാതെ ഏറെ ദൂരം ഓടാൻ മുദോളിന് പ്രത്യേക കഴിവുണ്ട്. അപാരമായ ഘ്രാണ ശേഷിയും എടുത്തുപറയേണ്ട പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |