കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനാരോപണം വ്യാജമെന്ന് പൊലീസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകുകയും ചെയ്തു. വ്യാജ പരാതി നൽകിയ യുവതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 182, 211 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്
2010ൽ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവിടെവച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് കണ്ണൂർ സ്വദേശിയായ യുവതി പരാതിയിൽ പറഞ്ഞിരുന്നത്. ദിലീപിനെതിരായ ബാലന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു യുവതി പരാതി നൽകിയത്.
പരാതി ലഭിച്ചതോടെ പൊലീസ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു. ഇതിനിടെ കേസന്വേഷണത്തിൽ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയ യുവതി പൊലീസ് ആസ്ഥാനത്തെത്തി ഡി ജി പിക്ക് പരാതി നൽകി. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആരോപണം വ്യാജമെന്ന് കണ്ടെത്തിയത്. കേസ് രജിസ്റ്റർചെയ്തശേഷം പരാതിക്കാരി പൊലീസിൽ ഹാജരാവുകയോ നോട്ടീസ് കൈപ്പറ്റുകയോ ചെയ്തിട്ടില്ല. നോട്ടീസ് നൽകുന്നതിനായി വിലാസത്തിൽ അന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ ജോലിചെയ്യുന്ന സ്ഥാപനവും കണ്ടെത്താനായില്ല. പരാതിക്കാരി ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഒഫ് ചെയ്ത നിലയിലായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്നിങ്ങനെയാണ് റിപ്പോർട്ട് പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിക്ക് മുമ്പാകെ പൊലീസ് നേരത്തേ പ്രത്യേക റിപ്പോർട്ട് നൽകിയിരുന്നു.
പരാതി നൽകിയതിൽ സംവിധായകൻ ശാന്തിവിള ദിനേശിനും പങ്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ദിലീപിന്റെ മുൻ മാനേജർക്കും ചില ഓൺലൈൻ മീഡിയ പ്രവർത്തകർക്കുമെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |