പത്തനംതിട്ട : ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ തിരുവല്ലം ഉണ്ണിയുടെ കാറിൽ പത്തനംതിട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ യാത്ര ചെയ്യാനിടയായ സംഭവത്തിൽ, ഉദ്യോഗസ്ഥയുടെ ഭാഗത്ത് തെറ്റില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ 15ന് രാവിലെയാണ് ഏനാത്ത് സ്വദേശിയായ ഹസീന എന്ന പൊലീസുകാരി അടൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് ക്രിമിനലിന്റെ കാറിൽ കയറാനിടയായത്.
ഉദ്യോഗസ്ഥ മിക്ക ദിവസങ്ങളിലും രാവിലെ പത്തനംതിട്ടയിലേക്ക് ജോലിക്കു പോകുന്നത് കാറിലോ ബൈക്കിലോ ലിഫ്റ്റ് ചോദിച്ചാണ്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരിപാടിയുടെ ഡ്യൂട്ടിയുള്ളതിനാൽ രാവിലെ ഭർത്താവ് അടൂർ വരെ ബൈക്കിൽ കൊണ്ടുവിട്ടു. തുടർന്ന് ഹസീന പല വാഹനങ്ങൾക്കും കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചു. ഇതുകണ്ട് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് അതുവഴി വന്ന ടാറ്റാ സുമോ കാറിന് കൈകാണിച്ചു നിറുത്തി. കാർ പത്തനംതിട്ടയ്ക്ക് ആണെന്നറിഞ്ഞപ്പോൾ ഹസീനയെ അതിൽ കയറ്റിവിട്ടു. ഇത് അടൂരിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
യാത്രയ്ക്കിടെ തന്റെ കാറിനെ മുണ്ടക്കയം പൊലീസ് പിന്തുടരുന്നുവെന്ന് വിവരം ചോർന്നു കിട്ടിയ തിരുവല്ലം ഉണ്ണി കൈപ്പട്ടൂർ മുതൽ അമിത വേഗതയിലാണ് വാഹനം ഒാടിച്ചത്. അസ്വാഭാവികത തോന്നിയ ഹസീന പത്തനംതിട്ട വനിതാ സെൽ സി.എെ ലീലാമ്മയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിനിടെ കോളേജ് ജംഗ്ഷനിൽ വച്ച് കാർ രണ്ടുവാഹനങ്ങളിൽ തട്ടുകയും ചെയ്തു. ചുട്ടിപ്പാറ ഭാഗത്തേക്ക് തിരിച്ചു വിട്ട കാർ റോഡ് അവസാനിച്ചപ്പോൾ യാത്ര നിറുത്തി. കാറിലുണ്ടായിരുന്ന ഉണ്ണി ഒാടി രക്ഷപെട്ടു. പത്തനംതിട്ട പൊലീസും പിന്നാലെ മുണ്ടക്കയം പൊലീസും സ്ഥലത്തെത്തി. കാർ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ താൻ നിരപരാധിയാണെന്ന് ഹസീന ജില്ലാ പൊലീസ് ചീഫിനെയും ഡിവൈ.എസ്.പിയെയും നേരിട്ട് കണ്ട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |