ന്യൂഡൽഹി: ഒത്തുതീർപ്പ് ഉണ്ടാക്കിയതുകൊണ്ടുമാത്രം പോക്സോ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. മലപ്പുറം ചെമ്മങ്കടവ് പി എം.എസ്.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു അദ്ധ്യാപകനായിരുന്ന ഹഫ്സൽ റഹ്മാനെതിരെ 2018 നവംബറിൽ പോക്സോ നിയമപ്രകാരം രജിസ്റ്റർചെയ്ത കേസിലാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ഇരയും കുറ്റാരോപിതനും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയ ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന്റെ മനഃസാക്ഷി കണക്കിലെടുത്ത് പോക്സോ കേസ് റദ്ദാക്കാൻ കഴിയില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് കോടതി പറഞ്ഞു. 16 വയസുള്ള വിദ്യാർത്ഥിനികളെ പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ, പിന്നീട് ഇരകളുടെ മാതാപിതാക്കൾ പ്രതിയുമായി ഒത്തുതീർപ്പിലെത്തി എന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഇതു പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദാക്കി. മാതാപിതാക്കളുടെ സത്യവാങ്മൂലം പരിഗണിച്ച് കേസ് റദ്ദാക്കിയ നടപടി തെറ്റാണെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി. ഹമീദ് വാദിച്ചു. ഹൈക്കോടതിയിൽ കേസ് നടന്നിരുന്ന സമയത്ത് കുട്ടികൾ പ്രായപൂർത്തിയായിരുന്നില്ലെന്നും ഇപ്പോൾ പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികളും തങ്ങൾക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം ഫയൽ ചെയ്തിട്ടുണ്ടെന്നും ഹഫ്സൽ റഹ്മാനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ വിളിച്ചുവരുത്തി ചോക്ലേറ്റ് നൽകിയശേഷം പെൺകുട്ടികളുടെ കവിളിൽ പിടിച്ചതായാണ് പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. 164 വകുപ്പ് അനുസരിച്ച് മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ പെൺകുട്ടികൾ പരാതിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരാതിക്കാരും പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് അവസാനിപ്പിക്കാമെന്ന് വിവിധ കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഹാരിസ് ബീരാൻ വാദിച്ചു. സുപ്രീംകോടതി ഈ വാദത്തോട് വാക്കാൽ വിയോജിക്കുകയായിരുന്നു. സമാനമായ മറ്റ് കേസുകളിലെ കോടതി വിധികൾ ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
* ഇരയെ വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണം
പോക്സോ കേസ് പ്രതിക്ക് 10 വർഷം കഠിനതടവ്
കൊച്ചി: പോക്സോ കേസ് പ്രതി ഇരയെ പിന്നീട് വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണമെന്ന് എറണാകുളം പോക്സോ കോടതി വ്യക്തമാക്കി. 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി, പള്ളുരുത്തി സ്വദേശിയായ 25കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. 2018 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി ഒറ്റയ്ക്കുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. രണ്ട് മാസത്തിനു ശേഷം വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലാക്കിയ ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിസ്താരത്തിനിടെ പെൺകുട്ടിയും അമ്മയും കൂറുമാറിയിരുന്നു. ഡി.എൻ.എ പരിശോധനാ ഫലത്തിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജി കെ. സോമൻ ശിക്ഷ വിധിച്ചത്. പ്രതി കുറ്റകൃത്യം ചെയ്ത സമയം 22 വയസ് മാത്രമായിരുന്നു പ്രായം എന്നത് പരിഗണിച്ചാണ് ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വർഷം കഠിനതടവ് വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |