പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർകൂടി അറസ്റ്റിൽ. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുമ്പോൾ ഇവരും സ്ഥലത്തുണ്ടായിരുന്നു. മലമ്പുഴ കവയിൽ നിന്നാണ് ഇവർ പിടിയിലായത്. എട്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
അതേസമയം, കഴിഞ്ഞദിവസം അറസ്റ്റ് രേഖപ്പെടുത്തിയ അനീഷ്, ശബരീഷ്, സുജീഷ്, നവീൻ എന്നിവരെ പാലക്കാട് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന് പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. എട്ടിലധികം പേർ കസ്റ്റഡിയിലുണ്ട്. ഇതിൽ ആർക്കെല്ലാം നേരിട്ട് പങ്കുണ്ടെന്നും പുറത്തു നിന്നുള്ള സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. കൊലയ്ക്ക് രണ്ടുദിവസം മുമ്പ് പ്രതികൾ പങ്കെടുത്ത രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്തവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൊലീസിനെതിരെ സി.പി.എം
കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യക്തിവിരോധം മൂലമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ കടുത്ത അതൃപ്തിയിലാണ് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പൊലീസ് ഭാഷ്യവും സി.പി.എം തള്ളുന്നു.
ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷാബന്ധൻ പരിപാടിക്ക് ശേഷം തർക്കം നടന്നു, രാഖികെട്ടിയത് സംബന്ധിച്ച് വഴക്കുണ്ടായി എന്നെല്ലാം പറയുന്നത് പ്രതികളുടെ ആർ.എസ്.എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നും സി.പി.എം ചോദിക്കുന്നു. 'കൊലപാതകത്തിന് ആർ.എസ്.എസിന്റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും ആരോപണമുണ്ട്.
സി.പി.എം ബന്ധം ഏറ്റുപറഞ്ഞ് പ്രതികൾ
തങ്ങൾ സി.പി.എമ്മുകാരാണെന്നും വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും രണ്ടാം പ്രതി അനീഷ് പറഞ്ഞു.
കൊലപാതകത്തിനുശേഷം എന്താണ് പറയേണ്ടത് എന്നുവരെ ആർ.എസ്.എസ് അക്രമികളെ പറഞ്ഞുപഠിപ്പിച്ചന്ന് മുൻ എം.പിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.എൻ.കൃഷ്ണദാസ്. കൊലക്കത്തിക്കു മൂർച്ച കൂട്ടുമ്പോൾത്തന്നെ കൊലപാതകം ജനമദ്ധ്യത്തിൽ എങ്ങനെ അവതരിപ്പിക്കണമെന്ന വിശദീകരണവും ആർ.എസ്.എസ് തയാറാക്കുന്നുണ്ട്. പ്രതികൾ സി.പി.എമ്മുകാരല്ലെന്നു വ്യക്തമാക്കിയ കൃഷ്ണദാസ് അവർ പാർട്ടി കുടുംബത്തിൽപ്പെട്ടവരാണെന്ന് സമ്മതി ച്ചു. ഇങ്ങനെയൊരു അസുരവിത്ത് പാർട്ടി കുടുംബത്തിൽ വന്നു പിറന്നതു തങ്ങളുടെ നിർഭാഗ്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |