ന്യൂഡൽഹി: കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർക്കുള്ള ചികിത്സ-പാലിയേറ്റീവ് കെയർ സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ചികിത്സാകേന്ദ്രങ്ങൾ സന്ദർശിച്ച് ആറ് ആഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ഹർജിയിലാണ് കോടതി നിർദ്ദേശം.
ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ പഠനത്തെ സർക്കാർ സഹായിക്കണം. ഹെൽത്ത് കെയർ, പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി എന്നിവയ്‌ക്കുള്ള സൗകര്യം പരിശോധിക്കണം. ജില്ലാ ആശുപത്രികളും കമ്മ്യൂണിറ്റി സെന്ററുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സന്ദർശിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജില്ലയിലെ ചികിത്സാസൗകര്യം അപര്യാപ്തമാണെന്ന് ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, പി.എസ്. സുധീർ എന്നിവർ കോടതിയെ അറിയിച്ചു. കർണാടകയിലെ മൂന്ന് ജില്ലകളിലെ എൻഡോസൾഫാൻ ബാധിതരുടെ സ്ഥിതി മോശമാണെന്ന് മറ്റൊരു കേസിൽ ഹാജരാകാനെത്തിയ അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നടരാജൻ വ്യക്തമാക്കി. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഹർജികൾ കർണാടക ഹൈക്കോടതിയിലുണ്ടെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |