ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ക്രിമിനലാണെന്ന് പ്രസ്താവിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തന്നെ ആക്രമിക്കാൻ അദ്ദേഹം ഒത്താശ ചെയ്തതായും പറഞ്ഞതോടെ പ്രശ്നം കൂടുതൽ കുഴപ്പത്തിലായി. കണ്ണൂർ സർവകലാശാലയിൽ 2019 ഡിസംബറിൽ നടന്ന ചരിത്ര കോൺഗ്രസിലുണ്ടായ സംഭവത്തിനുപിന്നിൽ ഡൽഹിയിലെ ഗൂഢാലോചനയുണ്ടെന്നും അതിൽ വി.സിക്കു പങ്കുണ്ടെന്നും ഗവർണർ ആരോപിച്ചു. ആക്രമണത്തിൽ തന്റെ എ.ഡി.സി ആയിരുന്ന മനോജ് യാദവിന്റെ വസ്ത്രം കീറി. രണ്ടു തവണ ആക്രമണം നടന്നിട്ടുണ്ട്. രാജ്ഭവൻ ആവശ്യപ്പെട്ടിട്ടും കൈയേറ്റം റിപ്പോർട്ട് ചെയ്യുകയോ മറുപടി നൽകുകയോ ചെയ്തില്ല. പൊലീസിനെ അറിയിക്കാനോ താൻ നിർദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വി.സി തയ്യാറായില്ല.
വി.സിയെ മാറ്റാനുള്ള നടപടികൾ ആരംഭിച്ചെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഗവർണർ വ്യക്തമാക്കി. വി.സി നിരവധി അനധികൃത നിയമനങ്ങൾ നടത്തി. ഈ വ്യക്തി ആ സ്ഥാനത്ത് ഇരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്.
തന്നെ ആർക്കും വിമർശിക്കാം. കൂടുതൽ ജാഗ്രത കൈവരിക്കാൻ അത് സഹായമാകും. സർക്കാരുമായി രാഷ്ട്രീയ പ്രശ്നങ്ങളൊന്നുമില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഗൂഢാലോചനയില്ല: ഇർഫാൻ
ഗവർണറുടെ ആരോപണം ചരിത്രകാരൻ ഇർഫാൻ ഹബീബ് തള്ളി. ഗവർണർക്ക് രാഷ്ട്രീയമാകാമെങ്കിലും പരിധി ലംഘിക്കുകയാണെന്നും സ്വന്തം പദവിയെക്കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇർഫാൻ പറഞ്ഞു.
ചരിത്ര കോൺഗ്രസിൽ സംഭവിച്ചതിനു കേസില്ല!
ഗവർണറുടെ ഉദ്ഘാടന പ്രസംഗത്തിനുമുമ്പ് പ്രസംഗിച്ച പാർലമെന്റ് അംഗമായിരുന്ന കെ.കെ. രാഗേഷ് പൗരത്വ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമർശിച്ചു. സിൻഡിക്കേറ്റ് അംഗമായിരുന്ന ബിജു കണ്ടക്കൈയും വിമർശനം നടത്തി.
വിഷയം പരാമർശിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും ആദ്യം പ്രസംഗിച്ചവർ വിഷയം ഉന്നയിച്ചതുകൊണ്ടുമാത്രമാണ് നിലപാട് വ്യക്തമാക്കുന്നതെന്നും ഗവർണർ ആമുഖമായി പറഞ്ഞു.
ബില്ലിനെ ന്യായീകരിക്കാൻ തുടങ്ങിയതോടെ ഇർഫാൻ ഹബീബ് ചാടിയെഴുന്നേറ്റ് തടസ്സപ്പെടുത്താൻ ശ്രമിച്ചു. പോഡിയത്തിന് അടുത്തേക്ക് വന്ന അദ്ദേഹത്തെ ഗവർണറുടെ അംഗരക്ഷകർ തടഞ്ഞു.
സദസിന്റെ മുൻനിരയിലിരുന്ന പ്രതിനിധികളടക്കം ഗവർണർക്കെതിരെ പ്ളക്കാർഡ് ഉയർത്തിയും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ ഇർഫാൻ ഹബീബും പങ്കാളിയായി. മടങ്ങിപ്പോകുമ്പോഴും കടുത്ത പ്രതിഷേധമുയർന്നു. ഗവർണർക്കുനേരെയുള്ള കൈയേറ്റം ഗുരുതരമായ കുറ്റമായിരുന്നിട്ടും ആർക്കെതിരെയും കേസെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |