തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി കേരളം ഉപേക്ഷിച്ചിട്ടില്ലെന്നും ഏത് ഘട്ടത്തിലായാലും കേന്ദ്രം അനുമതി നൽകേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിൽവർ ലൈനിന്റെ സാമൂഹികാഘാത പഠത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗിംഗ് ഉപയോഗിച്ചും അടയാളം രേഖപ്പെടുത്തുമെന്നും എം.കെ. മുനീർ, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകി.
സിൽവർ ലൈൻ നാടിന്റെ ഭാവി വികസനത്തിന് അത്യാവശ്യമാണ്. അതിന് കേന്ദ്രം അനുമതി നൽകുമെന്നായിരുന്നു സൂചന. ചില ഇടപെടൽ ഉണ്ടായതിനാൽ കേന്ദ്രം ശങ്കിച്ചു നിൽക്കുകയാണ്. ഏത് ഘട്ടത്തിലായാലും അനുമതി നൽകേണ്ടിവരും. ഇപ്പോഴല്ലെങ്കിൽ ഭാവിയിൽ തരേണ്ടിവരും. അതുകൊണ്ടു തന്നെ സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രം ഇപ്പോൾ അനുമതി നൽകില്ല എന്ന് പറയുമ്പോൾ ഇപ്പോൾ നടത്തും എന്നുപറയാൻ സംസ്ഥാനത്തിന് കഴിയില്ല. പൊതുമേഖലയിൽ ഒന്നുംവേണ്ട സ്വകാര്യമേഖലയിൽ മതി എന്നത് ആഗോളവത്കരണ നിലപാടാണ്. അതിനോട് സർക്കാരിനോ എൽ.ഡി.എഫിനോ യോജിപ്പില്ല. സിൽവർ ലൈൻ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ ക്രമസമാധാനം തകർത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ് എടുത്തതെന്നും ഇവ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |