തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്‌പേസ് പാർക്കിൽ ജോലിക്ക് സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ പഞ്ചാബ് അമൃത്‌സർ സ്വദേശി സച്ചിൻദാസിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാലയുടെ ബി കോം സർട്ടിഫിക്കറ്റാണ് ഇയാൾ നിർമ്മിച്ചു നൽകിയത്.
സ്വപന സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയതോടെ കെ.എസ്.ടി.ഐ.എൽ എം.ഡി കന്റോൺമെന്റ് പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിച്ചത്. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് തങ്ങൾ നൽകിയിട്ടില്ലെന്ന് സർവകലാശാലയും പൊലീസിനെ അറിയിച്ചിരുന്നു.
ചെങ്ങന്നൂർ സ്വദേശിയാണ് സച്ചിൻദാസിനെ കുറിച്ചുള്ള വിവരം നൽകിയത്. ആറുമാസം കൊണ്ട് ബിരുദം എന്ന പരസ്യത്തിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ വഴിയാണ് സ്വപ്ന സച്ചിൻദാസിനെ ബന്ധപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. രണ്ടുവർഷം നീണ്ട അന്വേഷണത്തിലാണ് പൊലീസ് അമൃത്‌സറിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ട്രെയിനിൽ തലസ്ഥാനത്തേക്ക് കൊണ്ടുവരും. സച്ചിൻദാസിൽ നിന്ന് നിരവധി സർട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |