മല്ലപ്പള്ളി (പത്തനംതിട്ട): തൊണ്ണൂറ്റിയഞ്ച് കൊല്ലത്തെ ജീവിതത്തിന് ശേഷം മറിയാമ്മ മരണത്തിനൊപ്പം മടങ്ങിയപ്പോൾ, ബന്ധുക്കൾ യാത്രയാക്കിയത് സന്തോഷത്തോടെ. മല്ലപ്പള്ളി പനവേലിൽ വീട്ടിൽ മറിയാമ്മയുടെ (95) മൃതദേഹത്തിനരികിലിരുന്ന് മക്കളും കൊച്ചുമക്കളും ഉറ്റബന്ധുക്കളും ചിരിച്ചുകൊണ്ടെടുത്ത ഫോട്ടോ സമൂഹ മാദ്ധ്യമത്തിൽ പ്രചരിച്ചതോടെ യോജിച്ചും വിയോജിച്ചും പ്രതികരണങ്ങളുടെ പ്രവാഹം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വരെയുണ്ട് കമന്റുചെയ്തവരിൽ.
മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് സി.എസ്.ഐ സഭയുടെ വിശ്വാസം. മറിയാമ്മയെ സ്വർഗത്തിലേക്ക് സന്തോഷത്തോടെ യാത്രയാക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പത്ത് വർഷം മുൻപ് മറിയാമ്മയുടെ ഭർത്താവ് ഫാ.പി.ഒ വർഗീസ് മരിച്ചപ്പോഴും സന്തോഷത്തോടെയായിരുന്നു യാത്രയയപ്പ്.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 17നാണ് മറിയാമ്മ മരിച്ചത് . അന്ന് രാത്രിയിൽ മൃതദേഹത്തിന് സമീപം ഒന്നിച്ചുകൂടിയ ബന്ധുക്കൾ മറിയാമ്മ ജീവിച്ചിരുന്നപ്പോഴുള്ള സന്തോഷകരമായ അനുഭവങ്ങൾ പങ്കുവച്ചു. പിറ്റേന്ന് പുലർച്ചെയാണ് എല്ലാവരും ചേർന്ന് മൃതദേഹത്തിനരികിൽ ഇരിക്കുന്ന ഫോട്ടോയെടുത്തത്.
` മക്കളെയും കൊച്ചുമക്കളെയും നന്നായി വളർത്തിയ അമ്മയാണ്. ഞങ്ങൾ അമ്മയെയും പരിചരിച്ചു. അവരെക്കുറിച്ച് സന്തോഷകരമായ ഓർമ്മകൾ മാത്രമാണുള്ളത്. അതുകൊണ്ടാണ് മരണത്തിലെ യാത്രയയപ്പും സന്തോഷകരമാക്കിയത്.'
ഡോ. ഉമ്മൻ പി. നൈനാൻ,
മറിയാമ്മയുടെ അനുജന്റെ മകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |