ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി യുവാക്കളുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാരോപിച്ച് യുവ നേതാവ് ജയ്‌വീർ ഷെർഗിൽ കോൺഗ്രസ് വിട്ടു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ഒരു വർഷത്തിലേറെ തനിക്ക് കൂടിക്കാഴ്ച നിഷേധിച്ചെന്നും പത്രസമ്മേളനം നടത്താൻ അനുമതി നൽകിയില്ലെന്നും ഷെർഗിൽ ആരോപിച്ചു.
കോൺഗ്രസിൽ തീരുമാനമെടുക്കുന്നവരുടെ പ്രത്യയശാസ്ത്രവും കാഴ്ചപ്പാടും യുവാക്കളുടെയും ആധുനിക ഇന്ത്യയുടെയും അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ഷെർഗിൽ പറഞ്ഞു.
ചില വ്യക്തികളോടുള്ള സഹാനുഭൂതിയിൽ മുഴുകുകയാണ് കോൺഗ്രസ്. ഇത് ധാർമ്മികമായി അംഗീകരിക്കാനോ പ്രവർത്തിക്കാനോ കഴിയില്ലെന്ന് ഷെർഗിൽ ചൂണ്ടിക്കാട്ടി.
ഇപ്പോൾ കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും യു.പി മന്ത്രി ജിതിൻ പ്രസാദയ്‌ക്കും പിന്നാലെ പാർട്ടി വിടുന്ന യുവനേതാക്കളിൽ ഒടുവിലത്തെ ആളാണ് ഷെർഗിൽ. മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, അശ്വനി കുമാർ, ആർ.പി.എൻ സിംഗ് എന്നിവരും ഈ വർഷം പാർട്ടി വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |