കാസർകോട് : കോട്ടിക്കുളത്ത് റെയിൽ പാളത്തിൽ ഇരുമ്പ് ദണ്ഡ് വച്ച് അട്ടിമറി ശ്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തി വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ഐ.ബിയും സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. പാളത്തിൽ കല്ലുകൾ വച്ചത് കുട്ടികളോ പാളത്തിൽ ഇരുന്ന് കഞ്ചാവ് വലിക്കുന്ന സംഘങ്ങളോ ആണെന്ന നിഗമനം പൊലീസിനുണ്ട്. എന്നാൽ പാളത്തിൽ ഇരുമ്പ് ദണ്ഡ് വച്ചത് നിസാരമായി തള്ളിക്കളയാൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സംഭവത്തിന് പിന്നിലുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
നേരത്തെ കല്ലുകൾ വച്ച സംഭവത്തിൽ ഉൾപ്പെട്ട കുട്ടികളെ രക്ഷിതാക്കൾ മുഖാന്തരം വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. ലോക്കൽ പൊലീസും റെയിൽവേ പൊലീസും ആർ പി എഫും സംയുക്തമായി സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇരുമ്പ് പാളി വച്ചതിനും കല്ലുകൾ നിരത്തിയതിനും കല്ലെറിഞ്ഞതിനും മറ്റുമായി അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ സംഭവങ്ങളിൽ മിക്കതിലും കൃത്യമായ ചിത്രങ്ങൾ സഹിതമുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. റെയിൽപാളങ്ങൾ കഞ്ചാവ് -മയക്കുമരുന്ന് സംഘങ്ങൾ കയ്യടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അട്ടിമറി തടയാൻ റെയിൽവേയ്ക്ക് നിർദ്ദേശം
റെയിൽപാളത്തിലെ അട്ടിമറിശ്രമങ്ങൾ കണ്ടെത്തുന്നതിനായി റെയിൽവേ അധികൃതർക്ക് ചില ശുപാർശകൾ പൊലീസ് നൽകിയിട്ടുണ്ട്. ട്രെയിനിന് അകത്തും പിറകിലത്തെ ബോഗിയിലും വീഡിയോ ചിത്രീകരിക്കുന്ന രീതിയിലുള്ള ക്യാമറകൾ സ്ഥാപിക്കുന്നതാണ് ഇതിലൊന്ന്. ഇതു കൂടാതെ ഡ്രോൺ കാമറ ഉപയോഗിക്കുന്നതിനും ബേക്കൽ കേന്ദ്രീകരിച്ച് റെയിൽ പാളം പരിശോധിക്കുന്നതിനുള്ള കൺട്രോൾ റൂം ആരംഭിക്കുന്നതിനും റെയിൽവേ സുരക്ഷ കമ്മീഷണർക്ക് മുന്നിൽ പൊലീസ് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.
റെയിൽവേ സുരക്ഷ കമ്മീഷണറുമായി മുൻകരുതൽ നടപടിയും അന്വേഷണം സംബന്ധിച്ചുള്ള വിവരങ്ങളും ചർച്ച ചെയ്തു. പൊലീസിന്റെ ഭാഗത്തുള്ള നിർദേശങ്ങളും ശുപാർശകളും അറിയിച്ചിട്ടുണ്ട്. വിശ്രമമില്ലാത്ത പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. പൊലീസിന്റെ നടപടിക്ക് ശേഷം ഒരു തരത്തിലുമുള്ള പരാതിയും സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നുള്ളത് കൊണ്ട് ഇതെല്ലാം അതേപടി തുടരാനാണ് തീരുമാനം. നടപടികൾ ഏകോപിക്കുന്നതിനായി വാട്സ്ആപ് ഗ്രൂപ് തുടങ്ങിയിട്ടുണ്ട്. ഡോ. വൈഭവ് സക്‌സേന ( കാസർകോട് ജില്ലാ പൊലീസ് മേധാവി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |