ന്യൂഡൽഹി: കർഷകരുടെ അടക്കം ആശങ്ക അകറ്റാൻ പരിസ്ഥിതിലോല മേഖല വനത്തിനുള്ളിൽ പുനർനിർണ്ണയിക്കണമെന്ന് കേരള കോൺഗ്രസ്(എം) ആവശ്യപ്പെട്ടു. കേരളത്തിലെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും റിസർവ് വനാതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ഉള്ളിലേക്ക് മാറ്റി സ്ഥാപിച്ചാൽ പരിസ്ഥിതി ലോല മേഖല ഉറപ്പാക്കാനാകുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ.മാണി,തോമസ് ചാഴിക്കാടൻ എം.പി എന്നിവർ കേന്ദ്ര ഉന്നതാധികാര സമിതി അദ്ധ്യക്ഷന് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനവും ആകെ ജനസംഖ്യയുടെ 3.13 ശതമാനവുമുള്ള കേരളത്തിൽ ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോലമേഖല പ്രായോഗികമല്ല. വനാതിർത്തികളിലും വനത്തിനുള്ളിലും കർഷകർക്കുള്ള ഭൂമി ഭൂനിയമങ്ങളുടെ അടിസ്ഥാനത്തിൽ ആധാരങ്ങളുടേയും പട്ടയങ്ങളുടേയും പിൻബലത്തിലുള്ളതാണ്. ഇതിലെ കെട്ടിടങ്ങളുടെയും ജനങ്ങളുടെയും കച്ചവടസ്ഥാപനങ്ങളുടേയും കണക്കെടുത്തിട്ടില്ല.
വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും വികസിപ്പിക്കാനും സംരക്ഷിക്കാനും 63 ശതമാനം റിസർവ് വനമാണ് ഉപയോഗിക്കേണ്ടത്. ഇതിനായി കൂടുതൽ കൃഷിഭൂമി ഏറ്റെടുക്കേണ്ടതില്ല. കേരളത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പരിസ്ഥിതിലോല മേഖലകളിൽ ജനവാസമേഖലകളുടെയും കൃഷിഭൂമിയുടേയും കണക്കെടുക്കാൻ പഞ്ചായത്ത്തല വിദഗ്‌ദ്ധ സമിതികൾ രൂപീകരിക്കണം. പരിസ്ഥിതിലോല പ്രദേശം വനത്തിനുള്ളിൽ പരിമിതപ്പെടുത്തണം. വിദഗ്‌ദ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കാൻ സെപ്‌തംബർ മൂന്നു മുതൽ മൂന്നു മാസം കൂടി സാവകാശം സുപ്രീംകോടതിയിൽ നിന്ന് നേടിയെടുക്കണമെന്നും ജോസ് കെ. മാണി എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |