തിരുവനന്തപുരം: കുട്ടികളുടെ കുറവിനെ തുടർന്ന് തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകരെ 1:40 അനുപാതത്തിൽ സംരക്ഷിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ടി.എ സംസ്ഥാന സെന്ററിൽ നടക്കുന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ കോടതിവിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ അംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പുവരുത്തി ഓണാവധി കഴിഞ്ഞയുടൻ തീരുമാനമെടുക്കും. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കണ്ടിജൻസി കാലോചിതമായി പരിഷ്‌കരിക്കും.
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് തെറ്റിദ്ധാരണകൾ പരത്താൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പാഠ്യപദ്ധതി ചട്ടക്കൂടുകൾ കരട്'ജനകീയ ചർച്ചാരേഖകളാണെന്നും നിലപാടുകളല്ലെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി കോർ കമ്മിറ്റി അംഗങ്ങളുടെയും ഫോക്കസ് ഗ്രൂപ്പുകളുടെയും അഭിപ്രായമറിഞ്ഞശേഷം സെപ്തംബർ 2ന് ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ ഈ രേഖ അവതരിപ്പിക്കും. തുടർന്ന് ജനകീയ ചർച്ചകളിൽ അഭിപ്രായ രൂപീകരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, ഹയർ സെക്കൻഡറി അക്കാഡമിക് ജോയിന്റ് ഡയറക്ടർ ഡോ. ആർ. സുരേഷ്‌കുമാർ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ, അക്കാഡമിക് കൗൺസിൽ കൺവീനർ കെ.വി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു. ശില്പശാല ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |