അങ്കമാലി: ഓണക്കാലത്തും ഈറ്റവെട്ട് തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ കഴിയാതെ സംസ്ഥാന ബാംബു കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ. കോർപ്പറേഷൻ ചെയർമാനും ജനറൽ മാനേജരും തമ്മിലുള്ള ശീതസമരം പ്രതിസന്ധി വർദ്ധിപ്പിച്ചു. ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് രണ്ടു മാസമായി.
നേരാംവണ്ണം കോർപ്പറേഷൻ പ്രവർത്തിക്കാത്തതിനാൽ രണ്ടു കോടി രൂപയുടെ ബാംബുപ്ളൈ കെട്ടിക്കിടന്ന് നശിക്കുകയാണ്. ബാംബു ബോർഡ് ഫാക്ടറിയിലെ 30 ഓളം തൊഴിലാളികൾക്ക് മാസത്തിൽ അഞ്ചു ദിവസം പോലും തൊഴിൽ ലഭിക്കുന്നില്ല.
കോർപ്പറേഷന്റെ പ്രവർത്തനം സംബന്ധിച്ച് ചെയർമാൻ ടി.കെ. മോഹനനും ജനറൽ മാനേജർ ഇന്ദു വിജയനും തമ്മിൽ ഭിന്നത രൂക്ഷമായതാണ് പ്രതിസന്ധി വഷളാക്കിയതെന്നാണ് സൂചന. യോജിച്ച് തീരുമാനങ്ങളെടുക്കാനോ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനോ ഇതുമൂലം കഴിയുന്നില്ല. പനമ്പ് ഉത്പന്നങ്ങൾ കൊണ്ടു മാത്രം മുന്നോട്ടുപോകാൻ കഴിയില്ല. വൈവിദ്ധ്യവത്കരണ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാനും കഴിയാത്തതിനാൽ വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ് കോർപ്പറേഷൻ.
സ്വകാര്യ കച്ചവടക്കാരുടെ ചൂഷണത്തിൽ നിന്ന് ഈറ്റ്, പനമ്പ് തൊഴിലാളികളെ രക്ഷിക്കാൻ ലക്ഷ്യമിട്ട് 1971ൽ ആരംഭിച്ചതാണ് കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷൻ. 100കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് കോർപ്പറേഷനുള്ളത്.
ആയിരക്കണക്കിന് പനമ്പ് നെയ്ത്തുകാരും നൂറുകണക്കിന് ഈറ്റവെട്ടുകാരുമുണ്ടായിരുന്ന തൊഴിൽ മേഖലയിൽ നാമമാത്രമായവരാണ് അവശേഷിക്കുന്നത്. കാട്ടിൽ പോയി ഈറ്റ വെട്ടിയിരുന്നവർ മറ്റു വഴികൾ തേടി. പനമ്പ് നെയ്ത്ത് ഉപജീവനമാർഗമായിരുന്ന തൊഴിലാളികളും മേഖലയിൽ നിന്ന് കൊഴിഞ്ഞുപോയി.
പനമ്പ് വില്പനയിലൂടെ മുന്നോട്ട് പോകാനാകില്ലെന്ന തിരിച്ചറിവിലാണ് ബാംബു പ്ളൈവുഡ് നിർമ്മിക്കാൻ ബാംബു ബോർഡ് ഫക്ടറി തുടങ്ങിയത്. 1985ൽ ആരംഭിച്ച ഫാക്ടറി മരണശയ്യയിലാണ്. അഞ്ചു കോടി രൂപ ജി.എസ്.ടി കുടിശിക അടയ്ക്കാനുള്ളതിനാൽ ഉത്പന്നം വിറ്റഴിക്കാൻ കഴിയുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ബാംബു ഉപയോഗിച്ച് ടൈൽ ഉത്പാദിപ്പിക്കാൻ കോഴിക്കോട് നല്ലളത്ത് 2011 തുടങ്ങിയ സ്ഥാപനം കോർപ്പറേഷന്റെ തകർച്ചക്ക് വേഗത വർദ്ധിപ്പിച്ചു. കോർപ്പറേഷൻ തലപ്പത്തു വന്നവരുടെ പരിഷ്കാരങ്ങൾ പരമ്പരാഗത വ്യവസായത്തിന് തിരിച്ചടിയായി. എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണത്തിൽ കോർപ്പറേഷൻ രക്ഷപ്പെടുമെന്ന് സ്വപ്നം കണ്ട തൊഴിലാളികളും നിരാശയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |