വാഷിംഗ്ടൺ: നാസയുടെ ചരിത്ര ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആർട്ടെമിസിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് -1 ഇന്ന് ഇന്ത്യൻ സമയം രാത്രി 11.47ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കും. ആവശ്യമെങ്കിൽ വിക്ഷേപണം രണ്ട് മണിക്കൂർ വരെ വൈകിയേക്കാം. എന്നാൽ കാലാവസ്ഥ പ്രതികൂലമായാൽ വിക്ഷേപണം സെപ്റ്റംബർ 6 ലേക്ക് മാറ്റും. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം എൻജിൻ തകരാർ കണ്ടെത്തിയതോടെ മാറ്റിവച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നാസ അറിയിച്ചു.
അപ്പോളോ മിഷന് അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിയാണ് ആർട്ടെമിസ്. ആളില്ലാ ദൗത്യമായ പദ്ധതിയിലൂടെ നാല് സഞ്ചാരികൾക്ക് ഇരിക്കാവുന്ന ഒറിയോൺ പേടകത്തെ (ക്രൂ മോഡ്യൂൾ) ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കും. ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എസ്.എൽ.എസ് (സ്പേസ് ലോഞ്ച് സിസ്റ്റം) ആണ് ഒറിയോണിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്.
ഒറിയോൺ പേടകം ചന്ദ്രനെ വലംവച്ച് 42 ദിവസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തും. ആർട്ടെമിസ് - 1 വിജയിച്ചാൽ വരും വർഷങ്ങളിൽ ആർട്ടെമിസ് - 2, ആർട്ടെമിസ് - 3 എന്നിവയും വിക്ഷേപിക്കും. ആർട്ടെമിസ് - 3 യിലാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു വനിത ഉൾപ്പെടെയുള്ള സഞ്ചാരികളെ ഇറക്കാൻ നാസ പദ്ധതിയിടുന്നത്. ഇത് 2025ൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |