ആഗസ്‌റ്റിൽ 657 കോടി ഇടപാടുകൾ, മൂല്യം ₹10.73 ലക്ഷം കോടി
കൊച്ചി: ഇന്ത്യയിലെ യു.പി.ഐ പണമിടപാടുകൾ ആഗസ്‌റ്റിൽ കുറിച്ചത് പുതിയ ഉയരം. ഇടപാടുകളുടെ എണ്ണം ജൂലായിലെ 629 കോടിയേക്കാൾ 4.5 ശതമാനം ഉയർന്ന് കഴിഞ്ഞമാസം 657 കോടിയിലെത്തി. ഇടപാട് മൂല്യം 10.63 ലക്ഷം കോടി രൂപയിൽ നിന്ന് 10.73 ലക്ഷം കോടി രൂപയായി; വർദ്ധന 0.92 ശതമാനമാണെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി.
യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾ ആദ്യമായി 600 കോടി കടന്നത് കഴിഞ്ഞ ജൂണിലാണ്. അതേസമയം, കഴിഞ്ഞമാസം അധാർ അധിഷ്‌ഠിത പേമെന്റുകൾ (എ.ഇ.പി.എസ്) 10.6 കോടിയായി കുറഞ്ഞു. ജൂണിൽ 12.1 കോടിയും ജൂലായിൽ 11 കോടിയുമായിരുന്നു. ഇടപാട് മൂല്യം ഇക്കാലയളവിൽ 16.1 ശതമാനം കുറഞ്ഞ് 27,186 കോടി രൂപയായി.
വാർഷിക വളർച്ച 84.6 ശതമാനം
കഴിഞ്ഞവർഷം ആഗസ്‌റ്റിനെ അപേക്ഷിച്ച് കഴിഞ്ഞമാസം യു.പി.ഐ ഇടപാടുകളിലുണ്ടായ വർദ്ധന 84.6 ശതമാനമാണ്. ഇടപാട് മൂല്യം 67.9 ശതമാനവും ഉയർന്നു.
നടപ്പു സാമ്പത്തിക വർഷം (2022-23) ഇതുവരെ നടന്നത് 4,481 കോടി യു.പി.ഐ ഇടപാടുകളാണ്; മൂല്യം 77.9 ലക്ഷം കോടി രൂപ.
2021-22ൽ ഇടപാടുകൾ 4,597 കോടിയും മൂല്യം 84.2 ലക്ഷം കോടി രൂപയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |