ആലുവ: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ എമർജൻസി വാതിൽ തനിയെത്തുറന്ന് എൽ.കെ.ജി വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന മറ്റൊരു സ്കൂൾ ബസിനെ സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടിയെത്തി തടഞ്ഞതിനാൽ ദുരന്തമൊഴിവായി. എടത്തല പേങ്ങാട്ടുശേരി അൽ ഹിന്ദ് പബ്‌ളിക് സ്‌കൂളിലെ വിദ്യാർത്ഥിനി ചുണങ്ങംവേലി ആശാരിക്കുടി എ.എം. യൂസഫിന്റെ മകൾ നാലു വയസുള്ള ഹൈസ ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ സ്കൂളിൽ നിന്ന് 150 മീറ്റർ അകലെ പേങ്ങാട്ടുശേരി പള്ളിക്ക് സമീപമായിരുന്നു അപകടം.
അതേസമയം, കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ ബസ് ജീവനക്കാർ അതേ ബസിൽ വീടിനടുത്തുള്ള സ്റ്റോപ്പിലിറക്കുകയായിരുന്നു. കാത്തുനിന്ന മാതാവിനോട് ബസിൽ നിന്ന് വീണെന്ന് പറഞ്ഞെങ്കിലും ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവിച്ചതെന്നത് മറച്ചുവച്ചു. വീട്ടുകാരാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയത്. രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് അപകടത്തിന്റെ ആഴം വ്യക്തമായത്. കുട്ടിയുടെ പിതാവ് എടത്തല പൊലീസിൽ പരാതി നൽകി. തുടർന്ന് ബസ് ഡ്രൈവർ ആലുവ നാലാംമൈൽ പാറേക്കാട്ടിൽ അനീഷിനെ (46) അറസ്റ്റുചെയ്തു. സ്കൂൾ പ്രിൻസിപ്പലും രണ്ട് അദ്ധ്യാപകരും മാതാപിതാക്കളെ ബന്ധപ്പെട്ടെങ്കിലും കുട്ടിക്ക് ചികിത്സ ഉറപ്പാക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
വാതിലിനരികെ ഇരുന്നത്
രണ്ട് കുട്ടികൾ
42 സീറ്റുള്ള ബസിൽ 61കുട്ടികളുണ്ടായിരുന്നു. എമർജൻസി വാതിലിനരികിലെ സീറ്റിലിരുന്ന രണ്ടുകുട്ടികളിൽ ഒരാളാണ് വീണത്. വാതിൽ ലോക്കിന്റെ മുന്നിൽ ഘടിപ്പിച്ചിരുന്ന സുരക്ഷാ ഗ്ലാസ് ഷീൽഡ് ഉണ്ടായിരുന്നില്ല. സംവിധാനം കൃത്യമായി പരിപാലിക്കുന്നതിൽ ഡ്രൈവറും സ്‌കൂൾ അധികൃതരും വീഴ്ച വരുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ലൈസൻസ് സസ്പെന്റ് ചെയ്യും
ബസ് ഡ്രൈവർ അനീഷിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് ആലുവ ജോയിന്റ് ആർ.ടി.ഒ പി.ബി. ഷെഫീക് പറഞ്ഞു. ബസിന്റെ ഫിറ്റ്‌നസും റദ്ദാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |