ജഡ്ജിയായി വിരമിച്ചപ്പോൾ ആകർഷകമായ അനേകം പദവികൾ രവീന്ദ്രനെ തേടി വന്നതാണ്. വലിയ ചില സ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് മാത്രം മതി. വലിയ പ്രതിഫലം കൃത്യമായി ബാങ്ക് അക്കൗണ്ടിലെത്തും. മാസത്തിൽ ഒരുതവണ എപ്പോഴെങ്കിലും ഒന്നു വന്നാൽ മതി എന്നായിരുന്നു ചിലരുടെ അഭ്യർത്ഥന. നീതിമാനായ ജഡ്ജി എന്ന സല്പേര് നിലനിറുത്തണം. അതു തൂക്കി വിറ്റുള്ള ലാഭവും നേട്ടവും ഒന്നും വേണ്ട - കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിർബന്ധിച്ചിട്ടും ഈ നിലപാടിൽത്തന്നെ രവീന്ദ്രൻ ജഡ്ജി ഉറച്ചുനിന്നു. കാറ്റുള്ളപ്പോൾ തൂറ്റാനറിയില്ല. വലതുകാൽ വച്ച് മഹാലക്ഷ്മി വന്നുകയറാൻ ഭാവിക്കുമ്പോൾ ഗെറ്റൗട്ടടിക്കുക എന്നൊക്കെ പലരും അടക്കം പറഞ്ഞ് ചിരിച്ചു.
സാധാരണ വേഷത്തിൽ പ്രഭാത നടത്തം. വീട്ടിൽ നിയമോപദേശം തേടിവരുന്നവർക്ക് സൗജന്യമായി അതു നൽകും. അകന്നൊരു ബന്ധു വിചിത്രമായ ഒരു സംശയമാണ് ഒരിക്കൽ ചോദിച്ചത്. ചിലർ സത്യമാർഗത്തിലൂടെ മാന്യമായി ജീവിച്ചിട്ടും ശിക്ഷിക്കപ്പെടുന്നു. ചിലരാകട്ടെ തിന്മയുടെ മാർഗത്തിൽ സഞ്ചരിച്ചിട്ടും രക്ഷപ്പെടുന്നു. രവീന്ദ്രൻ ഒന്നു ചിരിച്ചു. പിന്നെ തൊട്ടടുത്തുള്ള പുസ്തക ഷെൽഫുകളിലേക്ക് വെറുതേയൊന്ന് നോക്കി. നിയമം പോലെ പ്രിയപ്പെട്ടതാണ് ആത്മീയഗ്രന്ഥങ്ങളും. എല്ലാ വിശിഷ്ട മതഗ്രന്ഥങ്ങളും ഷെൽഫിലുണ്ട്. അടുത്തുള്ള ചില ദേവാലയങ്ങളിൽ പുരാണസാരത്തെക്കുറിച്ചു പ്രഭാഷണങ്ങൾ നടത്തും. ബൈബിളും ഖുർ ആനുമൊക്കെ ആ നാവിൽ നിന്ന് തട്ടും തടവുമില്ലാതെ പ്രവഹിക്കാറുണ്ട്. പ്രഭാഷണം തീരുമ്പോൾ ഒരു ഇളനീരാണ് പ്രതിഫലം. അതു നുകർന്ന് ശ്രോതാക്കളുടെ മുഖത്തെ പ്രസാദാത്മകമായ പുഞ്ചിരി - നീതിയുക്തമായ ഒരു വിധി പ്രഖ്യാപനം കഴിയുംപോലുള്ള സുഖമാണെന്ന് രവീന്ദ്രൻ ജഡ്ജി പറയാറുണ്ട്.
എല്ലാ വിത്തുകളും മുളച്ച് വളർന്നിരുന്നെങ്കിൽ ഈ ഭൂമി മുഴുവൻ കാടാകുമായിരുന്നു. അറസ്റ്റും വിലങ്ങും ജാമ്യവും തടവറയും വധശിക്ഷയുമെല്ലാം അറിവും ബോധവുമുണ്ടെങ്കിലേ അനുഭവപ്പെടൂ. ഭ്രാന്തനും അജ്ഞാനിക്കും ഇതൊന്നും ബാധകമല്ല. ഒരു കൊലപാതകി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ഏകാന്തചിന്തകളിൽ അനുഭവിക്കുന്ന ആത്മനിന്ദയും കുറ്റബോധവുമുണ്ട്. കോടതി വെറുതേ വിട്ടാലും മനസ് സ്വയം അനുഭവിക്കുന്ന ശിക്ഷ മറ്റാർക്കും ഇളവ് ചെയ്യാനാകില്ല. ഈ ബോധത്തിലെത്തിയാൽ നിങ്ങൾ ചോദിച്ച സംശയം മാറിക്കിട്ടും. രവീന്ദ്രൻ അതിന് പിൻബലമേകുന്ന ഒരു പുരാണകഥ കൂടി പറഞ്ഞു. ഉദ്ദാലക മഹർഷിയുടെ പുത്രനായ ശ്വേതകേതുവിന് സംശയം സത്യവസ്തുവിൽ നിന്ന് എങ്ങനെ പ്രപഞ്ചമുണ്ടായി എന്നായിരുന്നു. ആശ്രമമുറ്റത്തുനിന്ന ആൽമരത്തിലെ ഒരു കായ് പറിച്ചുകൊണ്ടുവരാൻ ഉദ്ദാലകൻ ആവശ്യപ്പെട്ടു. മകൻ അതു കൊണ്ടുവന്നപ്പോൾ കായ് പൊട്ടിക്കാൻ പറഞ്ഞു. കായ് പൊട്ടിച്ചപ്പോൾ അതിൽ നിന്ന് ഒരു തരിയെടുത്തു വീണ്ടും പൊട്ടിക്കാനാവശ്യപ്പെട്ടു. അതു പൊട്ടിച്ചുകഴിഞ്ഞപ്പോൾ വീണ്ടും പൊട്ടിക്കാൻ പറഞ്ഞു. ഇപ്പോൾ എന്തെങ്കിലും കാണുന്നുണ്ടോ എന്നായി മഹർഷി. ഒന്നുമില്ല എന്ന് ശ്വേതകേതു.
വയർ നിറഞ്ഞ് ഏമ്പക്കം വിടുമ്പോൾ മനസിലാകും ഭക്ഷണത്തിനുവേണ്ടിയുള്ള അത്യാർത്തിയുടെ വ്യർത്ഥത. ഐ.സി.യുവിൽ കിടക്കുമ്പോൾ ഒരു നിമിഷം ചിന്തിച്ചുപോകും. തെറ്റായ വഴികളിലൂടെ കുന്നുകൂട്ടിയ ധനത്തിന്റെ വ്യർത്ഥത. ശ്വേതകേതുവിനെപ്പോലെ സംശയം തോന്നുമ്പോൾ അതു പരിഹരിക്കാനുള്ള ബുദ്ധിയും ചിന്തയും നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്. പുഞ്ചിരിയോടെ ജഡ്ജി രവീന്ദ്രനെ ബന്ധു വണങ്ങി.
(ഫോൺ: 99461088220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |