കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ നാളെ മുതൽ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ കുടിശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ഇതിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ കൈമാറിയിരുന്നു. ശമ്പള വിതരണം വേഗം പൂർത്തിയാക്കും. ജീവനക്കാർക്ക് കൂപ്പൺ അടിച്ചേൽപ്പിക്കില്ല. താത്പര്യമുള്ളവർ വാങ്ങിയാൽ മതി. കെ.എസ്.ആർ.ടി.സിയുടെ ഗതി നിർണയിക്കുന്ന ചർച്ചയാണ് നാളെ മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുള്ളത്. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
കൂപ്പൺ ആവശ്യമുള്ളവർ എടുത്താൽ മതി: ആന്റണി രാജു
കെ.എസ്.ആർ.ടിസിയിൽ ശമ്പളത്തിന് പകരം നൽകുന്ന 18,500 രൂപയുടെ കൂപ്പൺ ആവശ്യമുള്ള ജീവനക്കാർ എടുത്താൽ മതിയെന്ന് മന്ത്രി ആന്റണി രാജു. കൂപ്പൺ ഹൈക്കോടതിയുടെ തീരുമാനമാണ്, സർക്കാർ അടിച്ചിച്ചേൽപ്പിച്ചതല്ല. ഹോർട്ടികോർപ്പ്, സപ്ലൈകോ ഹാന്റ്ലൂം തുടങ്ങിയ സ്ഥാപനങ്ങിൽ നിന്ന് കൂപ്പണുപയോഗിച്ച് ജീവനക്കാർക്ക് സാധനങ്ങൾ വാങ്ങാം.
കൂപ്പൺ വാങ്ങാത്തവർക്ക് ശമ്പളം കൊടുക്കുന്ന ഘട്ടത്തിൽ കുടിശ്ശിക പണമായി നൽകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശമ്പളം നൽകുന്നതിനായി ധനകാര്യ വകുപ്പ് അനുവദിച്ച 50 കോടി ഇന്ന് കെ.എസ്.ആർ.ടി.സിക്ക് കൈമാറും. എല്ലാ കാലത്തും സർക്കാരിനെ ആശ്രയിക്കാതിരിക്കാനാണ് ജീവനക്കാർക്ക് മുന്നിൽ ചില നിർദ്ദേശങ്ങൾ വച്ചിരിക്കുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രിയും ജീവനക്കാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്കുശേഷം സർക്കാർ എടുക്കുന്ന തീരുമാനം നടപ്പാക്കാൻ മാനേജ്മെന്റിനും ജീവനക്കാർക്കും ബാദ്ധ്യതയുണ്ട്. സിംഗിൾ ഡ്യൂട്ടി അടക്കമുള്ള നിർദ്ദേശങ്ങളടങ്ങിയ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |