ശിവഗിരി: ഗുരുദേവ ജയന്തി ആഘോഷത്തിന് ശിവഗിരി മഠം ഒരുങ്ങി. 168ാമത് ജയന്തിയാണ് ശനിയാഴ്ച ലോകമെമ്പാടും ആഘോഷിക്കുക. ഗുരുദേവാനുമതിയോടെ സമാരംഭിച്ച ശിവഗിരി തീർത്ഥാടന നവതിയുടെയും മതമഹാപാഠശാല സുവർണ്ണജൂബിലിയുടെയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്‌ദിയുടെയും നിറവിലാണ് ഇക്കൊല്ലത്തെ ജയന്തി കൊണ്ടാടുന്നത്.
ശനിയാഴ്ച പുലർച്ചെ നാലരയ്‌ക്ക് പർണ്ണശാലയിലെ ശാന്തിഹവനത്തെത്തുടർന്ന് ശാരദാമഠത്തിലും മഹാസമാധിയിലും ബ്രഹ്മവിദ്യാലയത്തിലും വൈദികമഠത്തിലും വിശേഷാൽ ചടങ്ങുകളെത്തുടർന്ന് 7.15 ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി പതാക ഉയർത്തും. 8.15 ന് കലാധാര. 9.30 ന് ജയന്തി സമ്മേളനം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിക്കും. ജയന്തി സന്ദേശവും സ്വാമി നൽകും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. അടൂർ പ്രകാശ് എം.പി. മുഖ്യപ്രഭാഷണം നടത്തും. സച്ചിദാനന്ദസ്വാമി രചിച്ച വിശ്വഗുരു ശ്രീനാരായണഗുരു, ശ്രീനാരായണഗുരുവിന്റെ കാവ്യലോകം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. പ്രവാസി ഭാരതീയ അവാർഡ് ജേതാവ് കെ.ജി. ബാബുരാജൻ ബഹറിൻ വിശിഷ്ടാതിഥിയായിരിക്കും.
മഹാസമാധിദിനം വരെ തുടരുന്ന ജപയജ്ഞം ധർമ്മസംഘം ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. വി.ജോയി എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ആദിത്യഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ദേശപാലൻ പ്രദീപ്, ഗുരുധർമ്മപ്രചരണസഭാ രജിസ്ട്രാർ അഡ്വ. പി.എം. മധു, ബാബുറാം, ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ആഘോഷക്കമ്മറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ സംസാരിക്കും. നാലരയ്‌ക്ക് ഗുരുദേവറിക്ഷഎഴുന്നള്ളിച്ചുള്ള ജയന്തി ഘോഷയാത്ര നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |