മണ്ണാർക്കാട്: ദേശീയ പാത വിഭാഗത്തിന്റെ അനുമതിയില്ലാതെ പരസ്യ ബോർഡുകളും ഗാന്ധി പ്രതിമയും സ്ഥാപിച്ച് വിവാദത്തിലായ നഗരസഭ അധികൃതരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മണ്ണാർക്കാട് താലൂക്ക് വികസന സമിതി. ലീഗ് നേതൃത്വം നൽകുന്ന നഗരസഭക്കെതിരായി വിഷയത്തിൽ കോൺഗ്രസ് നേതാവ് പി.ആർ സുരേഷാണ് രംഗത്തെത്തിയത്. സി.പി.ഐ നേതാവ് പാലോട് മണികണ്ഠൻ, ജനതാദൾ നേതാവ് സുബ്രഹ്മണ്യൻ എന്നിവരും യോഗത്തിൽ വിമർശനവുമായി എത്തി.
നഗരസൗന്ദര്യവത്കരണമെന്ന പേരിൽ നിയമ ലംഘനങ്ങളാണ് നഗരസഭ നടത്തുന്നതെന്നാണ് വിമർശനമുയർന്നത്. ദേശീയ പാത അധികൃതരുടെ അനുമതി വാങ്ങാതെ തന്നിഷ്ട പ്രകാരം നടത്തുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. ഇത്തരം പ്രവർത്തനങ്ങൾക്ക് അനുവാദം നൽകുന്ന നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും താലൂക്ക് സഭയിൽ അഭിപ്രായമുയർന്നു.
യോഗത്തിൽ പങ്കെടുക്കാതെ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ മാറി നിൽക്കുന്ന പ്രവണത ശരിയല്ലെന്ന് എൻ.സി.പി നേതാവ് സദക്കത്തുള്ള പടലത്ത് വിമർശിച്ചു.
ഗാന്ധി പ്രതിമയുടെ അപൂർണത...
മണ്ണാർക്കാട് നെല്ലിപ്പുഴയിൽ സ്ഥാപിച്ച രാഷ്ട്ര പിതാവിന്റെ പ്രതിമ നിർമ്മാണത്തിൽ അപൂർണ്ണത എന്ന കേരളകൗമുദി വാർത്ത ശരിവച്ച് താലൂക്ക് സമിതി യോഗത്തിൽ കോൺഗ്രസ് നേതാവ് പി.ആർ സുരേഷ്. പ്രതിമക്ക് ഗാന്ധിജിയുടെ പൂർണ്ണ രൂപസാദൃശ്യമില്ലെന്നും നിർമ്മാണത്തിന് നേതൃത്വം നൽകിയവരൊഴികെ ബാക്കിയാർക്കും ഗാന്ധിജിയുടെ പൂർണത പ്രതിമയിൽ കാണാൻ കഴിയുന്നില്ലെന്നും പി.ആർ. സുരേഷ് വിമർശിച്ചു.
നോട്ടീസ് നൽകിയെന്ന് ദേശീയ പാത വിഭാഗം
ദേശീയപാതയിൽ നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴ വരെയുള്ള ഭാഗത്ത് അനുമതിയില്ലാതെ ബോർഡുകളും മറ്റും സ്ഥാപിച്ച നഗരസഭക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ദേശീയപാത വിഭാഗം അധികൃതർ താലൂക്ക് വികസന സമിതിയിൽ വ്യക്തമാക്കി. നിശ്ചിത ദിവസത്തിനുള്ളിൽ നഗരസഭയുടെ ഭാഗത്ത് നിന്നും പരിഹാരനടപടികൾ ഉണ്ടായില്ലെങ്കിൽ ദേശീയപാത വിഭാഗം നേരിട്ട് നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |