തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ കാറ്റിലും തിരയിലുംപെട്ട് തീരത്തേക്ക് മടങ്ങുകയായിരുന്ന ബോട്ട് പുലിമുട്ടിൽ ഇടിച്ചുതകർന്ന് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. മൂന്നുപേരെ കാണാതായി. 9 പേർ നീന്തി കരയ്ക്കെത്തി. ഒൻപതുപേരെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ബോട്ടിൽ 25 പേരാണുണ്ടായിരുന്നത്. രണ്ടുപേർ അപകടത്തിന് തൊട്ടുമുമ്പ് ചെറുബോട്ടിൽ കരയിലെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അഴിമുഖത്ത് തീരത്തോടടുക്കുമ്പോഴായിരുന്നു സംഭവം.
വർക്കല വിളബ്ഭാഗം വിളയിൽ വീട്ടിൽ നിസാമുദ്ദീൻ (65), വെട്ടൂർ മൂപ്പക്കുടി റംസി മൻസിലിൽ ഷാനവാസ് (62) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ വർക്കല, ചിറയിൻകീഴ് സ്വദേശികളായ
കുഞ്ഞുമോൻ നവാസ് (45), ഷൈജു (40), ഇബ്രാഹീം (39), നാസിം (33), യൂസഫ് (30), അഹദ് (50), റാഷീദ് (34), ഷാജഹാൻ തുടങ്ങിയവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ 'സഫാ മർവാ' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഏഴിനാണ് മത്സ്യബന്ധനത്തിനായി മുതലപ്പൊഴിയിൽ നിന്ന് പോയത്. കടലിൽ ശക്തമായ കാറ്റ് വീശിയതിനാൽ മുന്നോട്ടുപോകാനാകാതെ മടങ്ങി. അഴിമുഖത്ത് എത്തിയപ്പോഴാണ് ശക്തമായ തിരയിൽപെട്ട് ബോട്ട് മറിഞ്ഞ് പുലിമുട്ടിൽ ഇടിച്ച് തകർന്നത്. ആ ഭാഗത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടുടമ കഹാറിന്റെ അനുജനാണ് മരിച്ച ഷാനവാസ്.
കഹാറിന്റെ മക്കളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഉസ്മാൻ, വർക്കല സ്വദേശി അബ്ദുൾ സമദ് ഉൾപ്പെടെയുള്ളവരെയാണ് കാണാതായത്.
സബീനയാണ് മരിച്ച നിസാമുദീന്റെ ഭാര്യ. മുഹമ്മദ്, അഫ്സൽ എന്നിവർ മക്കൾ. ഷാനവാസിന്റെ ഭാര്യ റംസി. ഷാജ, സജീവ് എന്നിവർ മക്കൾ. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
തെരച്ചിൽ വിഫലം
കാണാതായവർക്കായി മറെെൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് ഉൾപ്പെടെ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വലയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം ഉണ്ടായതിനെ തുടർന്ന് വല ഉയർത്താൻ രാത്രി വൈകി ക്രെയിൻ എത്തിച്ചെങ്കിലും ചെറിയതായതിനാൽ ശ്രമം ഉപേക്ഷിച്ചു.
രക്ഷാപ്രവർത്തനത്തിന് തീരസംരക്ഷണസേനയുടെ കപ്പലും ധ്രുവ് ഹെലികോപ്ടറും എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി റോഡ് ഉപരോധിച്ചു. തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെ ജലറാണി ബോട്ട് എത്തിച്ചു. കൊച്ചിയിൽ നിന്നുള്ള എയർ ആംബുലൻസിന് പറന്ന് ഉയരാൻ അനുകൂലമല്ലാത്ത കാലാവസ്ഥ കാരണമാണ് എത്താത്തതെന്ന് സബ് കളക്ടർ മാധവിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |