ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കാട്ടി ശശി തരൂർ ഉൾപ്പടെ അഞ്ച് എം പിമാർ കത്തയച്ചു. എ ഐ സി സി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി അദ്ധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയ്ക്കാണ് കത്തയച്ചത്. സെപ്തംബർ ആറിനായിരുന്നു കത്ത് നൽകിയത്.
തരൂരിന് പുറമേ മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോലൈ അബ്ദുൾ ഖാർക്വീ എന്നിവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക എല്ലാ സ്ഥാനാർത്ഥികൾക്കും വോട്ടവകാശം ഉള്ളവർക്കും നൽകണമെന്നും ഇത് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സഹായിക്കുമെന്നും കത്തിൽ പറയുന്നു.
'പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നല്ല ആവശ്യപ്പെടുന്നത്.നാമനിർദേശ പ്രക്രിയകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി (സി ഇ എ) ഇലക്‌ട്രൽ കോളേജിൽ യോഗ്യതയുള്ള പി സി സി കമ്മിറ്റിയംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആവശ്യപ്പെടുന്നത്.
നാമനിർദേശം ചെയ്യപ്പെടാൻ യോഗ്യതയുള്ളവർ, ആർക്കാണ് വോട്ടവകാശമുള്ളത് എന്നിവ സംബന്ധിച്ച് ഇതുവഴി അറിയാൻ സാധിക്കും. പട്ടിക പുറത്തുപോകുന്നതിൽ ആശങ്കയുണ്ടെങ്കിൽ അതിലെ വിവരങ്ങൾ വോട്ടവകാശംഉള്ളവരിലും സ്ഥാനാർത്ഥികളാകാൻ കാത്തിരിക്കുന്നവരിലേയ്ക്കും കൃത്യമായി എത്തിക്കണം. വോട്ടവകാശം ഉള്ളവരും സ്ഥാനാർത്ഥികളാകാൻ തയ്യാറുള്ളവരും ഇത് പരിശോധിക്കുന്നതിനായി പിസിസികളിലേയ്ക്ക് എത്തണമെന്നത് സാദ്ധ്യമായ കാര്യമല്ല. ഈ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത സംബന്ധിച്ച ഞങ്ങളുടെ ഉത്കണ്ഠ അവസാനിക്കും'-കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്തംബർ 22നാണ് പുറത്തുവരുന്നത് 24 മുതൽ 30 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം. പിൻവലിക്കാനുള്ള തീയതി ഒക്ടോബർ എട്ട് ആണ്. 17ന് തിരഞ്ഞെടുപ്പ് നടക്കും. 19ന് ഫലപ്രഖ്യാപനവും പുറത്തുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |