തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളിയുടെ തുടർച്ചയായി കുറ്റ്യാടി എം.എൽ.എയായിരുന്ന കെ.കെ. ലതികയെ അപമാനിച്ച കേസിൽ മുൻ കോൺഗ്രസ്
എം.എൽ.എമാരായ എം.എ. വാഹീദ്, എ. ടി. ജോർജ് എന്നിവർക്കെതിരെ കോടതി ജാമ്യമുള്ള വാറണ്ട് പുറപ്പെടുവിച്ചു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ്
ഉത്തരവ്. കോടതി ഉത്തരവ് ലംഘിച്ച് തുടർച്ചയായി മൂന്ന് തവണ കോടതിയിൽ ഹാജരാകാതിരുന്നതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചത്.
നിയമസഭയിൽ വച്ച് അന്നത്തെ എം.എൽ.എമാർ തന്നെ അപമാനിച്ചതായി കാട്ടി കെ.കെ. ലതിക കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നടപടി. അന്യായത്തിൽ പറയുന്നതിങ്ങനെ: 2015 മാർച്ച് 12 ന് അന്നത്തെ ധനമന്ത്രി കെ. എം. മാണിക്കെതിരെ നിയമസഭയിൽ മുദ്രാവാക്യം മുഴക്കിയ ശേഷം താനും സഹ എം. എൽ. എ മാരായ ജമീല പ്രകാശം, ഇ. എസ്. ബിജിമോൾ, കെ. എസ്. സലീഖ, ഐഷാ പോറ്റി, ഗീതാ ഗോപി എന്നിവരും സഭാ കവാടത്തിൽ സത്യഗ്രഹമിരുന്നു. പിറ്റേന്ന് രാവിലെ 8. 45 ന് കെ. എം. മാണി വരാനിടയുള്ള വാതിലിനു സമീപം മുദ്രാവാക്യം മുഴക്കി നിന്ന തന്നെ ഭരണകക്ഷി എം. എൽ. എയായിരുന്ന എം.എ. വാഹീദ് ശരീരത്തിൽ പിടിച്ച് സ്ത്രീത്വത്തെ അപമാനിയ്ക്കുന്ന നിലയിൽ പ്രവർത്തിച്ചു. എ.ടി. ജോർജ് കൈമുട്ട് കൊണ്ട് തന്റെ പിൻ കഴുത്തിൽ നിരവധി തവണ ഇടിച്ചു. പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കാതിരുന്നതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ലതിക മൊഴി നൽകി.
കേസെടുത്തതിനെതിരെ എം.എ. വാഹിദ് 2016 മാർച്ചിൽ ഹൈക്കോടതിയെ സമീപിച്ച് വിചാരണ നടപടികൾ സ്റ്റേ ചെയ്തിരുന്നു. സ്റ്റേയുടെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചതോടെ, ഇരുവരോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചെങ്കിലും ഹാജരായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |