തിരുവനന്തപുരം.അച്ചടി മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വി.കെ.മാധവൻകുട്ടി പുരസ്ക്കാരത്തിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ് അർഹനായി.അരലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.ജൂറി ചെയർമാനും മുൻ അംബാസഡറുമായ ഡോ.ടി.പി.ശ്രീനിവാസൻ ,കേരളീയം വർക്കിംഗ് ചെയർമാൻ ഡോ.ജി.രാജ്മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. ദൃശ്യമാദ്ധ്യമ രംഗത്തെ സമഗ്രസംഭാവന പുരസ്ക്കാരം മനോരമ ടി.വി ന്യൂസ് ഡയറക്ടർ ജോണിലൂക്കോസിനാണ്. പി.ടി.ഐ കേരള മുൻ ബ്യൂറോ ചീഫ് എൻ.മുരളീധരൻ,പി.എസ്.സി മുൻ അംഗം ആർ.പാർവ്വതി ദേവി, പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ടി.ചാക്കോ എന്നിവർ ജൂറി അംഗങ്ങളായിരുന്നു.പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ വി.കെ.മാധവൻകുട്ടിയുടെ സ്മരണാർത്ഥം കേരളീയം ഏർപ്പെടുത്തിയതാണ് അവാർഡ്.എൻട്രികൾ ക്ഷണിച്ചുള്ള അവാർഡുകൾക്ക് ദൃശ്യ മാദ്ധ്യമത്തിൽ മീഡിയാ വണ്ണിലെ മുഹമ്മദ് അസ്ലാമും അച്ചടി മാദ്ധ്യമത്തിൽ മംഗളം ദിനപത്രത്തിലെ വി.പി നിസാറും അർഹരായി.അവാർഡുകൾ ഉടൻ വിതരണം ചെയ്യും.കേരളീയം ജനറൽ സെക്രട്ടറി എൻ.ആർ.ഹരികുമാർ, അഡ്വ.ലാലുജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച ( 2005 ) പുറത്തുകൊണ്ടുവന്ന രാജേഷിന് രാഷ്ട്രപതിയിൽ നിന്നുൾപ്പെടെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.അതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും പ്രതികളെ സി.ബി.ഐ കോടതി ശിക്ഷിക്കുകയും രാജേഷിന്റെ ഇടപെടലുകളെ വിധിന്യായത്തിൽ പ്രശംസിക്കുകയും ചെയ്തിരുന്നു. ഹൃദയചികിത്സയ്ക്കുള്ള സ്റ്റെന്റിന്റെ വില ഗണ്യമായി കുറയ്ക്കാനിടയാക്കിയ ,സ്റ്റെന്റിനു പിന്നിലെ തട്ടിപ്പുകൾ അനാവരണം ചെയ്ത പരമ്പരയ്ക്ക് മികച്ച വികസനോൻമുഖ പത്രപ്രവർത്തനത്തിനുള്ള പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ് (2018),കേരള നിയമസഭ അവാർഡ് , എന്നിവയടക്കം ലഭിച്ചു. മികച്ച ടെലിവിഷൻ അഭിമുഖത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ,സംസ്ഥാന മാദ്ധ്യമ അവാർഡും നേടിയിട്ടുണ്ട്.
തിരുവനന്തപുരം അരുവിയോട് സെയിന്റ് റീത്താസ് യു.പി.സ്കൂൾ അദ്ധ്യാപികയായ എസ്.എസ്.ദീപയാണ് ഭാര്യ.പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്ളസ് വൺ വിദ്യാർത്ഥിയായ രാജ്ദീപ് ശ്രീധർ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |