തഷ്കെന്റ്: ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന 22-ാമത് ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. കൊവിഡ്, യുക്രെയിൻ അധിനിവേശ പ്രതിസന്ധികൾക്കിടെയിലും രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങൾ മോദി ചൂണ്ടിക്കാട്ടി.
ലോകംകൊവിഡ് മഹാമാരിയിൽ നിന്ന് മറികടക്കുകയാണ്. കൊവിഡും യുക്രെയിൻ പ്രതിസന്ധിയും ആഗോള വിതരണ ശൃംഖലകളിൽ തടസങ്ങളുണ്ടാക്കി. ഇന്ന് ഇന്ത്യയിൽ 70,000ത്തിലേറെ സ്റ്റാർട്ടപ്പുകളും നൂറിലേറെ യൂണിക്കോൺ കമ്പനികളുമുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 7.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ലോകത്തെ വലിയ സമ്പത്ത് വ്യവസ്ഥകൾക്കിടയിലുള്ള ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.
അതേസമയം അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസമുണ്ടാക്കരുത്. അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്കുനീക്കം തടസപ്പെടുത്തുന്ന പാകിസ്ഥാനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമർശം. അംഗരാജ്യങ്ങൾക്കിടയിൽ സൗജന്യ ഗതാഗത അവകാശങ്ങളോടു കൂടിയ കണക്ടിവിറ്റി പ്ലാൻ തയ്യാറാക്കണം.
എസ്.സി.ഒ വിപുലീകരിക്കണം
എസ്.സി.ഒ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തണമെന്നും ആഗോള സാഹചര്യം കണക്കിലെടുത്ത് ഭക്ഷ്യ - ഊർജ്ജ സുരക്ഷയ്ക്ക് എസ്.സി.ഒ മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും മോദിക്കൊപ്പമുണ്ട്. ഉച്ചകോടിക്ക് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർഡോഗൻ, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്‌കത്ത് മിർസിയോയേവ്, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി എന്നിവരുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായോ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായോ മോദി ഉഭയകക്ഷി ചർച്ചകൾ നടത്തിയില്ല.
ഇന്ത്യയുമായി നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ലെന്നും എസ്.സി.ഒയ്ക്ക് കീഴിൽ തങ്ങൾ പ്രവർത്തിക്കുമെന്നും പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. 2023ൽ ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും ബിലാവൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |