തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തിൽ തന്നെ മലയാളം അക്ഷരമാല അച്ചടിച്ച പാഠപുസ്തകം കുട്ടികളിൽ എത്തിക്കുമെന്ന വാക്കുപാലിച്ച് വിദ്യാഭ്യാസ വകുപ്പ്. പത്തുവർഷങ്ങൾക്ക് ശേഷമാണ് പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തുന്നത്. രണ്ടാം ക്ലാസിലെ മലയാളം രണ്ടാം വാല്യത്തിലാണ് കേരള ഭൂപടത്തിന്റെ പശ്ചാത്തലത്തിലുള്ള അക്ഷരമാലാപേജ് ഉൾപ്പെടുത്തിയത്.
അക്ഷരമാലയിൽനിന്ന് ഒഴിവാക്കിയ അം, അഃ ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ഒന്നാം ക്ളാസുകാരുടെ മലയാളം പാഠപുസ്തകത്തിലും അക്ഷരമാലയുണ്ടെങ്കിലും അത് മൂന്നാം വാല്യത്തിൽ മാത്രമാണ്. ഡിസംബറിലെ ക്രിസ്‌മസ് പരീക്ഷയ്‌ക്കു ശേഷം മാത്രമേ ഒന്നാം ക്ളാസ് പുസ്തകം കുട്ടികൾക്ക് ലഭ്യമാകൂ.
ഔദ്യോഗിക ലിപി പരിഷ്‌കരണ സമിതിയുടെ നിർദേശം അനുസരിച്ചുള്ള അക്ഷരമാലയാണ് പുസ്തകത്തിന്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. സമിതിയുടെ തീരുമാനപ്രകാരമുള്ള ലിപി പരിഷ്‌കരണത്തോടെയാകും അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കുക. പഴയ കൂട്ടക്ഷരങ്ങൾ മടക്കിക്കൊണ്ടുവരുന്നതിനൊപ്പം ചില്ലക്ഷരങ്ങളിലും ഇരട്ടിപ്പുകളിലുമൊക്കെ മാറ്റങ്ങളോടെ പാഠപുസ്തകം കുട്ടികൾക്കു മുന്നിലെത്തും.
2013 ൽ പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോഴാണ് അക്ഷരമാല പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്. അക്ഷരമാല ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായതോടെ ഈ വർഷം തന്നെ അതു നടപ്പാക്കാൻ മന്ത്രി വി.ശിവൻകുട്ടി മുൻകൈയെടുത്തു. എസ്.സി.ഇ.ആർ.ടിക്കായിരുന്നു ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |