തൃശൂർ : സർവകലാശാല നിയമ ഭേദഗതിയിൽ സർക്കാരുമായി പോരിനിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവതുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തി. ചർച്ച പതിനഞ്ച് മിനിറ്റ് നീണ്ടു. ഒല്ലൂർ ആനക്കല്ലിൽ ആർ.എസ്.എസ് തൃശൂർ മഹാനഗർ സഹകാര്യവാഹ് മണികണ്ഠന്റെ വസതിയിൽ എട്ട മണിയോടെ ആയിരുന്നു കൂടിക്കാഴ്ച്ച. രണ്ട് ദിവസമായി തൃശൂരിലുള്ള മോഹൻ ഭാഗവത് രാത്രി വിശ്രമത്തിന് ആർ.എസ്.എസ് നേതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഗവർണർ അവിടെയെത്തിയത്.
ചർച്ചയിൽ രാഷ്ട്രീയം ഉണ്ടായില്ലെന്നാണ് ഉന്നത ആർ.എസ്.എസ് നേതാക്കൾ പറയുന്നത്. സ്വകാര്യ പരിപാടിക്കാണ് ഗവർണർ തൃശൂരിലെത്തിയത്. കണ്ണൂർ സർവകലാശാലയിലെയും മറ്റും ബന്ധുനിയമനവുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്ന് മുഖ്യമന്ത്രി ഗവർണറെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് ഗവർണർ മറുപടിയും പറഞ്ഞിരുന്നു. പിന്നാലെയാണ് കൂടിക്കാഴ്ച.
മുതിർന്ന പ്രചാരക് എസ്.സേതുമാധവൻ, ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ, പ്രാന്ത പ്രചാരക് കെ.എസ്.സുദർശൻ തുടങ്ങിയവരും മോഹൻ ഭാഗവതിന് ഒപ്പമുണ്ടായിരുന്നു.
ഗവർണറുടെ സന്ദർശനത്തിന് മുമ്പ് സിനിമാ മേഖലയിൽ നിന്ന് ഉണ്ണി മുകുന്ദൻ, ദേവൻ, കൃഷ്ണകുമാർ, നിർമ്മാതാവ് ശശി അയ്യഞ്ചിറ, ചില സംവിധായകർ എന്നിവരുമായും ഭാഗവത് കൂടിക്കാഴ്ച്ച നടത്തി. രാത്രി അദ്ദേഹം ഗുരുവായൂരേക്ക് പോയി. ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. വൈകിട്ട് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ പ്രവർത്തക സമ്മേളനത്തിലും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |