തിരുവനന്തപുരം: ചില കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ പോലെ പെരുമാറരുതെന്ന് സ്വിഫ്ട് ഡ്രൈവർമാർക്ക് എം.ഡി ബിജു പ്രഭാകർ നിർദേശം നൽകുന്ന ശബ്ദസന്ദേശം പുറത്തായതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
സ്വിഫ്ട് ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ബിജു പ്രഭാകർ നൽകിയ സന്ദേശം ഇങ്ങനെ: 'സ്വിഫ്ട് ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം നഗരത്തിലൂടെ ഒരു ഡ്രൈവർ ആവശ്യമില്ലാതെ ഹോണടിച്ചുകൊണ്ട് പോകുന്നുണ്ട്. റോഡിലൂടെ വണ്ടിയോടിക്കുമ്പോൾ ഒരു മര്യാദ വേണം. ആളുകളെ പേടിപ്പിക്കുന്ന രീതിയിൽ ഹോണടിച്ച് പോയാൽ കെ.എസ്.ആർ.ടി.സിയിലെ ചില ഡ്രൈവർമാരെ പോലെ അവജ്ഞതയോടെയെ നിങ്ങളെയും കാണുകയുള്ളൂ. അങ്ങനൊരു സാഹചര്യം ഉണ്ടാക്കരുത്. ഒരു ഹോണടിച്ചാൽ മതി മാറേണ്ടവർ മാറും. അതിന് പകരം ഹോണടിച്ച് അവരെ വിരട്ടി മാറ്റാനാണ് ഉദ്ദേശമെങ്കിൽ നടപടിയെടുക്കേണ്ടിവരും. അതുകൊണ്ട് മര്യാദയ്ക്ക് റോഡിലൂടെ വണ്ടിയോടിച്ചോണം. കെ.എസ്.ആർ.ടി.സിയിലെ ചില തലയ്ക്ക് സ്ഥിരതയില്ലാത്ത ഡ്രൈവർമാരെ പോലെ സ്വിഫ്ട് ഡ്രൈവർമാർ പെരുമാറരുത്'. എം.ഡിയുടെ പരാമർശത്തിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്.
എന്നാൽ കെ.എസ്.ആർ.ടി.സിയിലെ എല്ലാ ഡ്രൈവർമാരും മോശക്കാരെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജു പ്രഭാകർ പറഞ്ഞു. മോശമായ രീതിയിൽ വാഹനം ഓടിക്കുന്ന ചില ഡ്രൈവർമാരെ പോലെ സ്വിഫ്ട് ഡ്രൈവർമാർ പെരുമാറരുതെന്ന് മാത്രമാണ് പറഞ്ഞെതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |