കായംകുളം: സർക്കാർ- ഗവർണർ പോര് സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കായംകുളത്തെത്തിയ അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പോര് നാടകമാണെന്നാണ് കോൺഗ്രസിന്റെ അഭിപ്രായം. സർക്കാരിനും ഗവർണർക്കും ഇടയിൽ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് മുൻകാല അനുഭവങ്ങൾ വെളിവാക്കുന്നത്. സർവകലാശാല വിഷയത്തിൽ ഗവർണറാണ് ശരി. വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പിടരുത്. ഗവർണർ ശരിയായ നിലപാട് സ്വീകരിച്ചാൽ പിന്തുണ നൽകും. നിയമങ്ങൾ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തങ്ങൾ ഉദ്ദേശിക്കുന്ന കാര്യം ഗവർണർ ചെയ്യാതെ വരുമ്പോൾ ആർ.എസ്.എസ്, ബി.ജെ.പി അജണ്ടയാണെന്ന് സർക്കാർ പറയുന്നു. പ്രശ്നാധിഷ്ഠിത നിലപാടാണ് കോൺഗ്രസിന്റേത്. സർവകലാശാല നിയമനകാര്യത്തിലും ലോകായുക്ത ഓർഡിനൻസിലും ഗവർണർക്കൊപ്പമാണ് തങ്ങളെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |