തിരുവനന്തപുരം: 25 കോടിയുടെ ഓണം ബമ്പറടിച്ച അനൂപിന് ടിക്കറ്റെടുക്കാനുളള പണം കിട്ടിയത് മകന്റെ കുടുക്ക പൊട്ടിച്ച ശേഷം. കൈയിലെ പണം തികയാത്തതുകൊണ്ടാണിത്. നല്ലൊരു തൊഴിലിനായി വരുമാന മാർഗമായ ഓട്ടോ വിറ്റ് മലേഷ്യയ്‌ക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ശ്രീവരാഹം സ്വദേശിയായ അനൂപിനെ തേടി ഭാഗ്യമെത്തിയത്. ഓട്ടോ ഡ്രൈവറായ അനൂപ് ശനിയാഴ്‌ച രാത്രിയാണ് സമ്മാനാർഹമായ TJ 750605 എന്ന ടിക്കറ്റെടുത്തത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്തവണത്തേത്. നികുതി കിഴിച്ച് 15.75 കോടി രൂപ അനൂപിന് ലഭിക്കും.
തങ്കരാജ് ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റ് തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്നാണ് അനൂപ് വാങ്ങിയത്. ടിക്കറ്റെടുക്കാൻ അൻപത് രൂപയുടെ കുറവുണ്ടായിരുന്നു. പിന്നീട് മകന്റെ കുടുക്കപൊട്ടിച്ച പണംകൂടി എടുക്കുകയായിരുന്നു.'ബമ്പർ അടിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. അറിഞ്ഞ ഉടൻ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ടിക്കറ്റെടുത്തത്. അൻപത് രൂപ കുറവുണ്ടായിരുന്നതിനാൽ ടിക്കറ്റെടുക്കേണ്ട എന്നു കരുതിയതാണ്. പിന്നെ കൊച്ചിന്റെ കുടുക്കപൊട്ടിച്ച പണം കൊണ്ടാണ് ലോട്ടറി എടുത്തത്. ഒറ്റ ടിക്കറ്റേ എടുത്തിരുന്നുള്ളൂ.' അനൂപ് പറയുന്നു.
കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. മീനാക്ഷി ലക്കി സെന്ററാണ് ഈ ടിക്കറ്റ് വിറ്റത്. ഇവരുടെ പാലായിലെ ബ്രാഞ്ചിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഒന്നാം സമ്മാനം നറുക്കെടുത്തത്. ടിക്കറ്റിന് പിന്നിൽ ഒപ്പിടുന്നയാൾക്കാണ് സമ്മാനത്തിന് യോഗ്യത. 500 രൂപ വിലയുള്ള ഓണം ബമ്പറിന്റേത് റെക്കോർഡ് വിൽപ്പനായിരുന്നു. 67.5ലക്ഷം ടിക്കറ്റ് വിൽപ്പനയ്ക്ക് എത്തിച്ചതിൽ ഇന്നലെ വൈകിട്ട് ആറുവരെ 66.5ലക്ഷം ടിക്കറ്റും വിറ്റുപോയി.കഴിഞ്ഞ വർഷം ഇത് 54 ലക്ഷമായിരുന്നു.
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപ ജേതാവിന് ലഭിക്കും. 2.5കോടി രൂപ ഏജന്റ് കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാംസമ്മാനം അഞ്ച് കോടിരൂപ ഒരാൾക്ക്. മൂന്നാംസമ്മാനം ഒരുകോടിരൂപ വീതം പത്ത് പേർക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങൾ. ഒന്നാംസമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷംരൂപ വീതം ഒൻപത് പേർക്ക് സമാശ്വാസ സമ്മാനം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |