ഗവർണർ ആർ.എസ്.എസ് വിധേയനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സർക്കാരിനെ ആർക്കുവേണമെങ്കിലും കോടതികയറ്റാവുന്ന തരത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയും ഭരണ നടപടികൾ കണ്ണടച്ച് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടത്തിയ വാർത്താ സമ്മേളനം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ,നിയമ പോരാട്ടത്തിന് വഴിതുറന്നു.
സർക്കാർ എല്ലാ പരിധിയും ലംഘിക്കുന്നെന്ന് പറഞ്ഞ ഗവർണർ, ഭീഷണി തന്നോട് വേണ്ടെന്ന മുന്നറിയിപ്പും നൽകി. സർവകലാശാലാ നിയമഭേദഗതി, ലോകായുക്ത ഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് തീർത്തുപറയുകയും ചെയ്തു.
ആഗ്രഹിക്കുന്നതെല്ലാം സാധിച്ചെടുക്കാൻ കഴിഞ്ഞ മൂന്നു വർഷവും സർക്കാർ സമ്മർദ്ദത്തിലാക്കിയെന്നും കണ്ണൂർ വി.സിക്ക് പുനർ നിയമനം നൽകിയത് തെറ്റായിപ്പോയെന്നും തുറന്നു സമ്മതിച്ചു. തന്റെ വാദങ്ങൾക്ക് ബലം നൽകാൻ 11 കത്തുകൾ പുറത്തുവിട്ടു. കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ നടന്ന ആക്രമണ ശ്രമത്തിന്റെ വീഡിയോയും പ്രദർശിപ്പിച്ചു.
ഭയപ്പെടുത്തി നിശബ്ദനാക്കാനാണ് ശ്രമിക്കുന്നത്. തന്റെ നാട്ടുകാരനാണെന്ന ശുപാർശയോടെ, കണ്ണൂർ വി.സിയുടെ പുനർനിയമനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തി. ഒന്നേ മുക്കാൽ മണിക്കൂറോളം നീണ്ടു വാർത്താ സമ്മേളനം.
ഗവർണറുടെ ആരോപണങ്ങൾക്ക് കണ്ണൂരിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനും ആർ.എസ്.എസ് വിധേയനുമാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ആക്ഷേപിച്ചു. ഭരണഘടനാ പദവിയിലിരുന്ന് ഇത്രയും തരംതാഴരുതെന്നും പറഞ്ഞു.
കുരുക്കാവുന്ന ആരോപണങ്ങൾ
1. നാട്ടുകാരനായ ഡോ.ഗോപിനാഥ് രവീന്ദ്രനെ രണ്ടാംവട്ടവും കണ്ണൂർസർവകലാശാലാ വി.സിയാക്കാൻ മുഖ്യമന്ത്രി രാജ്ഭവനിലെത്തി അഭ്യർത്ഥിച്ചു. സെലക്‌ഷൻ കമ്മിറ്റി നൽകിയ മൂന്നു പേരുകളിലുണ്ടെങ്കിൽ ആലോചിച്ച് നിയമിക്കാമെന്നറിയിച്ചു. ഗോപിനാഥ് രവീന്ദ്രന്റെ പേര് പാനലിലുണ്ടാവില്ലെന്ന് അവർക്കറിയാമായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരെത്തി സമ്മർദ്ദം ചെലുത്തി. മുഖ്യമന്ത്രിക്ക് വാക്കു നൽകിയതല്ലേയെന്നും പിന്നെന്തിനാണ് സെലക്‌ഷൻ കമ്മിറ്റിയെന്നും ചോദിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ നിയമോപദേശകനെത്തി, താനാവശ്യപ്പെടാതെ എ.ജിയുടെ നിയമോപദേശം ഹാജരാക്കി. സെലക്‌ഷൻ കമ്മിറ്റി റദ്ദാക്കാൻ മന്ത്രി ബിന്ദുവിന്റെ കത്തും പിന്നാലെയെത്തി. സമ്മർദ്ദത്തിലാക്കാനാണ് എ.ജിയുടെ നിയമോപദേശം ഹാജരാക്കിയത്. ഇതില്ലാതിരുന്നെങ്കിൽ വഴങ്ങുമായിരുന്നില്ല.
കുരുക്ക്:- സമ്മർദ്ദം ചെലുത്തി ഗവർണറെക്കൊണ്ട് ചെയ്യിച്ചെന്നും ആരോടും പക്ഷപാതംകാട്ടില്ലെന്ന സത്യപ്രതിജ്ഞ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ആർക്കും മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കാം. ചാലസലർ എന്ന നിലയിൽ ഗവർണറെ കക്ഷിയാക്കാം.
2.കൈയേറ്റ ശ്രമം
2019ൽ കണ്ണൂർ സർവകലാശാലയുടെ ചരിത്രകോൺഗ്രസ് വേദിയിൽ ജാമിയ മില്ലിയ, അലിഗഡ്, ജെ.എൻ.യു സർവകലാശാലകളിൽ നിന്നുള്ളവരെത്തി പ്രതിഷേധിച്ചു. വേദിയിൽ ചരിത്രകാരനായ ഇർഫാൻ ഹബീബ് തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് സുരക്ഷാജീവനക്കാർ തടഞ്ഞു. എം.പിയായിരുന്ന കെ.കെ.രാഗേഷ് വേദിയിൽ നിന്നിറങ്ങി സമരക്കാർക്കെതിരായ പൊലീസ് നടപടി തടഞ്ഞു. നൂറോളം പ്ലക്കാർഡുമായാണ് പ്രതിഷേധക്കാരെത്തിയത്. ഇതിനു പിന്നിലെ ഗൂഢാലോചനയും അന്വേഷിച്ചില്ല. നടപടിയെടുക്കുന്നതിൽ നിന്ന് തടഞ്ഞതായി പൊലീസുദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. അഞ്ച് ദിവസം മുൻപുതന്നെ ഇക്കാര്യങ്ങളെക്കുറിച്ച് ഡൽഹിയിൽ വിവരമുണ്ടായിരുന്നെന്ന് ഡൽഹിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കേസെടുക്കരുതെന്ന് രാഗേഷ് നിർദ്ദേശിച്ചതിനുള്ള പ്രത്യുപകാരമാണോ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി? - ഗവർണർ ചോദിച്ചു
കുരുക്ക്:-ഐ.പിസിയിലെ 124 പ്രകാരം രാഷ്ട്രപതിയെയും ഗവർണറെയും ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നതോ ഭയപ്പെടുത്തി തടയാൻ ശ്രമിക്കുന്നതോ ഏഴുവർഷം തടവു ശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. പൊലീസ് സ്വമേധയാ കേസെടുക്കേണ്ടതാണ്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ കേസെടുക്കേണ്ടിവരും.
3. ബില്ലുകളിൽ ഒപ്പിടില്ല
സർവകലാശാലാ, ലോകായുക്ത ഭേദഗതി ബില്ലുകളിൽ ഞാൻ ഒപ്പിടണമെന്നാണോ? ലോകായുക്ത ബിൽ കുറ്റാരോപിതൻ സ്വയം വിധി പറയുന്നതു പോലെയാണ്. സർവകലാശാലകളുടെ അക്കാഡമിക് സ്വയംഭരണത്തിൽ സർക്കാരിന്റെ യാതൊരു ഇടപെടലുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയ ശേഷമാണ് വി.സി നിയമനത്തിന് ഭേദഗതി കൊണ്ടുവന്നത്. 5 പേരുള്ള സെലക്‌ഷൻ കമ്മിറ്റിയിൽ മൂന്ന് പേർ സർക്കാരിന്റേതാവും. ബിൽ നിയമമായാൽ വി.സിയായി അവർ നിശ്ചയിക്കുന്നയാളെ ഞാൻ നിയമിക്കണം. നിയമവിരുദ്ധമായ കാര്യങ്ങളാണിതെല്ലാം. സർവകലാശാലകളിൽ സിൻഡിക്കേറ്റംഗങ്ങളാണ് വി.സിക്ക് നിർദ്ദേശം നൽകുന്നത്. വി.സിമാർ അവരെ ഭയപ്പെടുന്നു. നേരത്തേ പിണറായി വിജയനെ ഒരു കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ആർ.എസ്.ഗവായി അനുമതി നൽകിയപ്പോഴും ഇതേ ഭീഷണിപ്പെടുത്തലുണ്ടായി.
കുരുക്ക്:- ലോകായുക്ത നിയമഭേദഗതിയായില്ലെങ്കിൽ പഴയ നിയമം നിലനിൽക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്തയുടെ പ്രതികൂല വിധി വന്നാൽ സർക്കാർ പ്രതിസന്ധിയിലാവും. വി.സിയായി വേണ്ടപ്പെട്ടവരെ നിയമിക്കാനുമാവില്ല.
`ആരോപണങ്ങളിൽ കഴമ്പില്ല. കെ.കെ.രാഗേഷിനെ കുറിച്ച് പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ആരോപണത്തിന് സർക്കാർ നേരത്തേ മറുപടി നൽകിയിട്ടുണ്ട്.'
-എം.വി.ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
`ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത് ആർ.എസ്.എസ് പ്രചാരകന്റെ ദൗത്യമാണ്. ഗവർണർ സ്വയം രാജിവയ്ക്കുന്നതാണ് നല്ലത്.
മുഖ്യമന്ത്രി കത്തു നൽകിയത് ദൗത്യ നിർവഹണത്തിന്റെ ഭാഗമായാണ് '
- ഇ.പി.ജയരാജൻ,
എൽ.ഡി.എഫ് കൺവീനർ
`സത്യപ്രതിജ്ഞ ലംഘിക്കുകയും സ്വജനപക്ഷപാതം കാട്ടുകയും ചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ല.'
- കെ. സുധാകരൻ,
കെ.പി.സി.സി പ്രസിഡന്റ്
`മുഖ്യമന്ത്രി രാജിവയ്ക്കണം, കെ.കെ.രാഗേഷിനെ അറസ്റ്റുചെയ്യണം. ഗവർണർ സംസാരിക്കുന്ന വേദിയിൽ നിന്നിറങ്ങിയപ്പോയി അക്രമികൾക്കെതിരെയുള്ള പൊലീസ് നടപടി തടയാൻ രാഗേഷ് ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
-കെ.സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |