നവരാത്രി ആഘോഷങ്ങളിൽ പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം ഈ വർഷത്തെ മഹാനവരാത്രി ഉത്സവത്തിന് ഒരുങ്ങി. സെപ്തംബർ 26 ന് കൊടിയേറുന്ന നവരാത്രി ആഘോഷം ഒക്ടോബർ അഞ്ചിന് വിജയദശമി നാൾ വരെ നീണ്ടുനിൽക്കും. മഹാനവമി നാളായ നാലിന് രാവിലെ 11.30 ന് വിശേഷാൽ പൂജയായ ചണ്ഡികായാഗം നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രസിദ്ധമായ രഥോത്സവം. വിജയദശമി നാളിൽ സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭം ചടങ്ങുകൾ ആരംഭിക്കും. വർഷം മുഴുവൻ ഇവിടുത്തെ സരസ്വതി മണ്ഡപത്തിൽ കുരുന്നുകൾക്കായുള്ള വിദ്യാരംഭം നടക്കുമെങ്കിലും നവരാത്രി കാലത്ത് അക്ഷരാർത്ഥത്തിൽ കൊല്ലൂർ ജനസാഗരമാകും. രഥോത്സവത്തിലും വിദ്യാരംഭ ചടങ്ങുകളിലും സംബന്ധിക്കാൻ ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്രം ട്രസ്റ്റി ഗോപാലകൃഷ്ണ നാഡ പറഞ്ഞു.
കൊല്ലൂർ മൂകാംബിക ക്ഷേത്രം
ആയിരത്തി ഇരുന്നൂറിലേറെ വർഷം പഴക്കമുള്ള ക്ഷേത്രസങ്കേതം എന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി അറിവിന്റെയും കലയുടെയും അകംപൊരുളാണ് മൂകാംബിക ദേവി എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ക്ഷേത്രസന്നിധിയിൽ അരങ്ങേറ്റം കുറിക്കുന്നതും ഗാനാർച്ചന നടത്തുന്നതും ആദ്യക്ഷരം കുറിക്കുന്നതുമെല്ലാം ഐശ്വര്യമായി കരുതപ്പെടുന്നു. ഒമ്പത് രൂപങ്ങളിലും ഭാവങ്ങളിലുമാണ് നവരാത്രി കാലത്ത് ഇവിടെ ദേവി കുടികൊള്ളുന്നതെന്നാണ് സങ്കൽപ്പം. ഓരോ ദിവസവും പ്രത്യേക പൂജകൾ നടക്കും. മൂന്ന് ദേവി പൂജകളാണ് നവരാത്രി കാലത്ത് പ്രധാനമായും നടക്കുന്നത്. ആദ്യ മൂന്നു ദിവസം ദുർഗാപൂജയും തുടർന്നു മൂന്നുദിവസം ലക്ഷ്മീ പൂജയും അവസാനത്തെ മൂന്നുനാൾ സരസ്വതീ പൂജയും നടക്കും. ദുഷ്ടചിന്തകൾ ഇല്ലാതാകാനാണ് ദുർഗ്ഗാപൂജ. സമ്പത്തും ഐശ്വര്യവും ലഭിക്കാൻ ലക്ഷ്മിപൂജ. അറിവു നേടാൻ സരസ്വതി പൂജ, അഡിഗമാരാണ് ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കുന്നത്. ഇവിടെ ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. കിഴക്കും പടിഞ്ഞാറുമായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ രണ്ടു ഗോപുരവാതിലുകളും ഉണ്ട്. ക്ഷേത്രത്തിനു പുറത്ത് തെക്കു കിഴക്ക് ഭാഗത്തായി വലംപിരി ഗണപതിയുടെ ഒരു ചെറിയ ക്ഷേത്രമുണ്ട്. അതിനടുത്താണ് ക്ഷേത്രം തന്ത്രിമാരായ അഡിഗമാരുടെ താമസം.
നവരാത്രികാലത്തെ രഥോത്സവം
ഒമ്പതു ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക പൂജകളെ കൂടാതെ നവരാത്രികാലത്തെ മറ്റൊരു പ്രധാന ആഘോഷം രഥോത്സവമാണ്. പുഷ്പാലംകൃതമായ രഥത്തിൽ മഹാനവമി ദിനത്തിൽ ദേവി എഴുന്നള്ളുമെന്നാണ് സങ്കൽപ്പം. രഥം ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ രഥത്തിൽ നിന്നും പൂജാരി നാണയങ്ങൾ വാരിയെറിയും. ഈ നാണയങ്ങൾ കിട്ടിയാൽ ജീവിതത്തിൽ ഐശ്വര്യമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം. നാണയങ്ങൾ കൈക്കലാക്കാൻ രഥമുരുളുന്ന വഴിയിൽ ഭക്തർ തടിച്ചു കൂടും. രഥോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഓരോ വർഷവും നാളും തിഥിയുമെല്ലാം നോക്കിയാണ് രഥോത്സവത്തിനുള്ള സമയം നിശ്ചയിക്കുക. ഈ വർഷത്തെ രഥോത്സവം പകലാണ്, ഒക്ടോബർ നാലിന് ഉച്ചയ്ക്ക്. അന്ന് തന്നെയാണ് ചണ്ഡികായാഗവും നടക്കുന്നത്. നവമിയോട് അനുബന്ധിച്ചുള്ള മൂന്നു ദിവസങ്ങളിലും പുലർച്ചെ മൂന്ന് മണിക്ക് നടതുറക്കും.
വിദ്യാരംഭം ചടങ്ങുകൾ പതിവുപോലെ തന്നെയാണ് നടക്കുക. എല്ലാ ദിവസവും രാവിലെ അഞ്ചുമണിയ്ക്ക് നട തുറക്കുന്നതോടെ വിദ്യാരംഭവും ആരംഭിക്കും. ക്ഷേത്രത്തിനകത്തെ ദേവീപൂജകൾ മാത്രമാണ് വിശേഷാൽ നടത്തപ്പെടുന്നത്. നവരാത്രിയുടെ ആദ്യ ദിവസങ്ങളിൽ ഇവിടെ സരസ്വതി മണ്ഡപത്തിൽ തന്നെയാണ് വിദ്യാരംഭം കുറിക്കുക. വിജയദശമി ദിവസം തിരക്കു കൂടുമ്പോൾ സരസ്വതി മണ്ഡപത്തിൽ മാത്രമായി വിദ്യാരംഭം നടത്താനാവില്ല. അപ്പോൾ ക്ഷേത്രത്തിനു ചുറ്റും പലയിടങ്ങളിലായി വിദ്യാരംഭം നടത്തും.
കൊല്ലൂരും കേരളവും
ദക്ഷിണ കർണാടകയിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നും ക്ഷേത്രത്തിൽ എത്തിച്ചേരാൻ ബഹുദൂരം ഉണ്ടെങ്കിലും മലയാളികളുടെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രങ്ങളിൽ ഒന്ന് തന്നെയാണ് കൊല്ലൂർ മൂകാംബിക. അമ്മയുടെ പുണ്യം തേടി കേരളത്തിൽ നിന്നും ഭക്തർ കൊല്ലൂരിലേക്ക് എത്തുന്നത് പതിവാണ്. മൂകാംബികയിലെ ഭക്തജനപ്രവാഹത്തിന്റെ ഏറിയപങ്കും കേരളത്തിൽ നിന്നുമാണ്. ഒരു മലയാളി പോലും ഇവിടെ എത്താത്ത ദിവസമുണ്ടെങ്കിൽ അന്ന് കൊല്ലൂർ മൂകാംബിക ദേവി കേരളക്കരയിൽ എത്തുമെന്നാണ് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സങ്കൽപ്പം. എന്നാൽ അങ്ങനെ ഒരു ദിവസം മൂകാംബിക ക്ഷേത്രത്തിന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു.
കൊല്ലൂർ ദർശനത്തിന് എത്താൻ വഴികളേറെ ...
തിരുവനന്തപുരത്ത് നിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിന് റോഡ് മാർഗം 770 കിലോമീറ്റർ സഞ്ചരിക്കണം . ട്രെയിനിൽ 754 കിലോമീറ്റർ യാത്ര ചെയ്താൽ കൊങ്കൺ റൂട്ടിലെ ബൈന്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. ബൈന്തൂർ റെയിൽവേസ്റ്റേഷനിൽ നിന്നും കാർ, ബസ് മാർഗത്തിൽ 26 കിലോമീറ്റർ ദൂരത്തിൽ അര മണിക്കൂർ മാത്രം യാത്ര ചെയ്താൽ മൂകാംബിക ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാം. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തു നിന്നും പുറപ്പെട്ട് കൊങ്കൺ വഴി ഓടുന്ന നേത്രാവതി, ബംഗളുരു എക്സ്പ്രസ്, ഓഖ എക്സ്പ്രസ്, മുംബൈ എക്സ്പ്രസ്, വരാവൽ എക്സ്പ്രസ്, മംഗളുരു മഡ്ഗോൺ എക്സ്പ്രസ് തുടങ്ങി 38 ഓളം ട്രെയിനുകൾക്ക് ബൈന്തൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുണ്ട്. 91 ട്രെയിനുകൾ അതുവഴി കടന്നുപോകുന്നുണ്ട്..ബൈന്തൂർ മൂകാംബിക റെയിൽവേ സ്റ്റേഷൻ കർണ്ണാടകയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായി മാറിയിട്ടുണ്ട്. കൊല്ലൂരിലേക്കുള്ള തീർത്ഥാടകരുടെ പ്രാധാന്യം കണക്കിലെടുത്താണ് റെയിൽവേ സ്റ്റേഷന് ബൈന്തൂർ മൂകാംബിക റോഡ് സ്റ്റേഷൻ എന്ന് നാമകരണം ചെയ്തത്. വിമാനമാർഗം കൊല്ലൂരിൽ ദർശനത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് മംഗളുരൂ ബജ്പെ വിമാനത്താവളത്തിൽ ഇറങ്ങി കാർമാർഗം 128 കിലോമീറ്റർ യാത്ര ചെയ്താൽ കൊല്ലൂരിൽ എത്തിച്ചേരാം. മംഗളൂരുവിൽ നിന്ന് ധാരാളം ബസുകളും കൊല്ലൂരിലേക്ക് സർവീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |