രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം
ഭാരത് ജോഡോ യാത്രയിലെ നിയമനിഷേധം പൊലീസ് കണ്ടില്ലേ?
കൊച്ചി: കോടതി ഉത്തരവുകളും സർക്കുലറുകളുമൊക്കെ ഉണ്ടായിട്ടും പാതയോരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് ഭരണപരാജയം കൊണ്ടാണെന്ന് ഹൈക്കോടതി വിമർശിച്ചു. കോടതിയുടെ ഉത്തരവുകൾ സർക്കാർ നടപ്പാക്കണമെന്നും നിയമവിരുദ്ധമായി സ്ഥാപിച്ച സിനിമാ- വാണിജ്യ പോസ്റ്ററുകളുൾപ്പെടെ നീക്കംചെയ്യണമെന്നും നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.പി എന്നിവർ രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പേരിൽ ദേശീയപാതയോരത്ത് അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ചത് വ്യക്തമാക്കി അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയം പരിഗണിച്ചത്. ജോഡോ യാത്രയുടെ കാര്യം അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയപ്പോൾ ആ ജാഥയ്‌ക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക്, കൺമുന്നിൽ ഇത്രയും വലിയ നിയമനിഷേധമുണ്ടായിട്ടും കാണാൻ കഴിഞ്ഞില്ലേയെന്ന് സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു.
ഒരുപാർട്ടി ബോർഡും കൊടിയും വച്ചപ്പോൾ കോടതി ഒന്നും പറഞ്ഞില്ലല്ലോ, ഇപ്പോൾ എന്തിനാണ് പറയുന്നതെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. കോടതിയുടെ ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. ഉത്തരവുകൾ സർക്കാർ നടപ്പാക്കിയാൽ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടാവില്ല. രാജ്യത്തെ ഉന്നതസ്ഥാനത്തുള്ള വ്യക്തിയുടെ കൊച്ചി സന്ദർശനത്തെത്തുടർന്നാണ് നഗരത്തിൽ വലിയ ബോർഡുകൾ വച്ചത്. രാജ്യമൊട്ടാകെ സ്വച്ഛഭാരത് പദ്ധതി നടപ്പാക്കുമ്പോഴാണിതെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു.
'കൊടിയുടെ നിറം
നോക്കിയല്ല ഇടപെടൽ'
പാതയോരങ്ങളിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ ഉൾപ്പെടെ സ്ഥാപിച്ചതിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിന് കോടതിയെയാണ് ചിലർ കുറ്റപ്പെടുത്തുന്നത്. കൊടിയുടെ നിറംനോക്കിയല്ല കോടതി ഇടപെടുന്നത്. കോടതി കണ്ടില്ലെങ്കിൽ എന്തുനിയമവിരുദ്ധ പ്രവർത്തനങ്ങളുമാകാം എന്നാണോ? ഇത്തരം സാഹചര്യമുണ്ടാകുന്നത് ഭരണനിർവഹണത്തിന്റെ പരാജയം തന്നെയാണ്.
കോടതി പറഞ്ഞത്
ഉത്തരവുകൾ നടപ്പാക്കാതെ സർക്കാർ പന്ത് കോടതിയുടെ കോർട്ടിൽ ഇടുകയാണ്. ഉത്തരവുകൾ നടപ്പാക്കാനാവില്ലെങ്കിൽ സർക്കാർ അതുപറയണം.
ഇതുസംബന്ധിച്ച ഹർജി തള്ളി കേസ് അവസാനിപ്പിക്കാം.
അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങൾ ഉൾപ്പെടെ
നിലവിലെ സംവിധാനത്തിൽ സംസ്കരിക്കാൻ അനുവദിക്കരുത്.
ഇക്കാര്യത്തിൽ സർക്കാർ കുറേക്കൂടി ഗൗരവമേറിയ സമീപനം സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |