ഗുരുവായൂർ ക്ഷേത്രക്കുളത്തിന് വടക്ക് ഔട്ടർ റിംഗ് റോഡിൽ കക്കാട്ടു മനയിൽ ആനന്ദൻ നമ്പൂതിരിയ്ക്കും ഭാര്യ ശാരദയ്ക്കും ആദ്യം മകൾ പിറന്നപ്പോൾ ഒരു മോഹം, അടുത്തത് ഒരുണ്ണിയാവണം. ശാരദയുടെ അമ്മാവനും പ്രശസ്ത ആയുർവേദവൈദ്യനുമായ സി.ടി.മാധവൻ നമ്പൂതിരി ആഗ്രഹമറിഞ്ഞ് പരമ്പരാഗതമായ ചികിത്സാരീതി പ്രയോഗിച്ചു. ആൺകുഞ്ഞു പിറന്നു, കിരൺ. പഠിക്കാൻ മിടുക്കൻ. വേദവും സംഗീതവും മൃദംഗവും അഭ്യസിച്ചു. പഠനകാലത്ത് പലവട്ടം കലാപ്രതിഭയായി. റഷ്യയിൽ ആയുർവേദഡോക്ടറായി. ഡോ.കിരൺ ആനന്ദ് (34) എന്ന വ്ളോഗറായി.
മോസ്കോയിലെ മഞ്ഞുമലകൾക്കു നടുവിലിരുന്ന് കമ്പിളിക്കുപ്പായങ്ങളണിഞ്ഞ് വേദവും സംഗീതവും യാത്രാനുഭവങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകത്തോട് പങ്കുവെച്ചു. ഇപ്പോൾ അദ്ദേഹം ഒറ്റമുണ്ടുടുത്ത് മേൽമുണ്ടണിഞ്ഞ് ശരീരവും മനസും സമർപ്പിച്ച് കണ്ണന്റെ പാദാരവിന്ദത്തിലെ സേവകൻ, ഗുരുവായൂർ മേൽശാന്തി!
ഡോ.കിരണിന്റെ മുത്തച്ഛൻ കക്കാട് ദാമോദരൻ നമ്പൂതിരി അഞ്ചുതവണ ഗുരുവായൂർ മേൽശാന്തിയായിരുന്നു. അച്ഛന്റെ ഇളയ സഹോദരൻ ദേവദാസൻ നമ്പൂതിരി രണ്ടുതവണയും മേൽശാന്തിയായി.
കക്കാട്, പൊട്ടക്കുഴി, മുന്നൂലം, പഴയം കുടുംബങ്ങളാണ് ഗുരുവായൂരിലെ ഓതിക്കൻ കുടുംബങ്ങൾ. ക്ഷേത്രത്തിൽ സപ്തശുദ്ധി, പന്തീരടി പൂജ, ഉദയാസ്തമനപൂജ എന്നിവയെല്ലാം ചെയ്യേണ്ടവരാണ് ഈ കുടുംബങ്ങൾ. അതുകൊണ്ടു തന്നെ കക്കാട് മനയിൽ പിറന്ന കിരൺ, വേദങ്ങളും പൂജാവിധികളുമെല്ലാം ചെറുപ്പത്തിലേ പഠിച്ചു. നാരായണ മംഗലത്ത് അഗ്നിശർമൻ നമ്പൂതിരിയിൽ നിന്ന് ഋഗ്വേദവും പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയിൽ നിന്ന് ക്ഷേത്രകർമ്മങ്ങളും പൂജാവിധികളും സ്വായത്തമാക്കി.
ദേവസ്വം ഇംഗ്ളീഷ് മീഡിയം, ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളുകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് കോയമ്പത്തൂർ എ.വി.പിയിൽ നിന്ന് ആയുർവേദത്തിൽ ബിരുദം നേടിയത്. മാള പൂപ്പത്തിയിലെ ഡി.വി.എം. ആശുപത്രിയിലും ധാത്രി ആയുർവേദ ആശുപത്രിയിലും പ്രാക്ടീസ് ചെയ്ത ശേഷം ഏഴ് വർഷം മുൻപാണ് ഡോ.കിരൺ മോസ്കോയിലെ കേരള സെന്റർ ഫോർ ആയുർവേദ ആൻഡ് യോഗയിലെത്തുന്നത്. ഒരു വർഷം കഴിഞ്ഞ് ഭാര്യ ഡോ.മാനസിയേയും കൊണ്ടുപോയി. റഷ്യൻ ഭാഷയിൽ പരിജ്ഞാനം നേടി. പഞ്ചകർമ്മ ചികിത്സയിൽ പ്രാവീണ്യം നേടി. റഷ്യക്കാർക്ക് ശാസ്ത്രീയമായി തന്നെ ആയുർവേദചികിത്സ ലഭ്യമാക്കി. മലയാളികൾ ഏറെയുളള സ്ഥലമായിരുന്നു. സന്ധ്യാവന്ദനം ചെയ്യാനുളള സമയവും സന്ദർഭവും വരെ ഡോ.കിരണിന് ഒത്തു കിട്ടി.
കലാലോകത്തെ ബാല്യം
പഠനത്തിനിടെ സകലകലകളിലും കിരൺ കൈവെച്ചു. സംഗീതം, കവിതാപാരായണം, പെയിന്റിംഗ്... അങ്ങനെയെല്ലാം. 1997-1998 ലും 1998-99 ലും സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ 'കലാപ്രതിഭ' ആയിരുന്നു. എം ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ തുടങ്ങിയവരോടൊപ്പം 'മലർനിവേദ്യം' എന്ന ഗുരുവായൂരപ്പ ഭക്തിഗാന ആൽബത്തിന്റെ പിന്നണിയിലും കിരണുണ്ടായിരുന്നു. അമ്മ ശാരദാ ആനന്ദനും ആൽബത്തിൽ ഗാനരചയിതാവായി. ഭാര്യ മാനസിയും പാടി. അദ്ധ്യാത്മികവിഷയങ്ങളിലുളള അമ്മയുടെ യൂട്യൂബ് ചാനലും വൈറലാണ്. സഹോദരി രശ്മിയും ഗായികയാണ്. വിവാഹിതയായശേഷം കൊട്ടാരക്കരയിൽ ഗണിതാദ്ധ്യാപികയാണ് രശ്മി.
വ്ളോഗറായിപ്പോയി...
ഒരിക്കലും വ്ളോഗറാവണമെന്ന് ആഗ്രഹിച്ചില്ലെന്നും ആയിപ്പോയതാണെന്നും ഡോ.കിരൺ പറയുന്നു. ആദ്യം ആരോഗ്യസംബന്ധമായ വിഷയങ്ങളായിരുന്നു. പിന്നീട് സംഗീതവും രാഗപരിചയവും യാത്രാവിവരണങ്ങളുമായപ്പോൾ 'ഹാർട്ട് ഡ്യുവോസ്' (ഹെൽത്ത് ആർട്ട് ട്രാവൽ ആൻഡ് ടെക്) ഹിറ്റായി. കുറച്ചുകാലം ദുബായിലും കറങ്ങി. മറ്റ് വ്ളോഗർമാരെല്ലാം കിരണിനെ തേടിയെത്തി. വിവിധ വിഷയങ്ങളിലുളള അറിവും കഴിവും ആ വീഡിയോകളെ വ്യത്യസ്തവും രസകരവുമാക്കി. മന്ത്രങ്ങളെക്കുറിച്ചുള്ള ആല്ബം വരെ കിരണും മാനസിയും ചേർന്ന് പുറത്തിറക്കിയിട്ടുണ്ട്.
ആറുമാസത്തെ സമർപ്പണം
സെപ്തംബർ 30ന് രാത്രി മേൽശാന്തിയായി ചുമതലയേൽക്കുന്ന അദ്ദേഹം ഒക്ടോബർ 1 മുതൽ ആറ് മാസത്തേക്ക് ക്ഷേത്രത്തിലെ പ്രധാന പൂജാരിയാകും. വീടുമായോ കുടുംബാംഗങ്ങളുമായോ യാതൊരു ബന്ധവുമില്ലാതെ ക്ഷേത്രത്തിനകത്തു തന്നെയാകും ആറുമാസക്കാലം. അത് ആത്മസമർപ്പണത്തിന്റെ നാളുകളാണ്. എല്ലാമെല്ലാം ഭഗവത് സന്നിധിയിൽ അർപ്പിച്ച് ഒരു ആറുമാസവും വാടാതെ വിടർന്നുനിൽക്കുന്ന പൂജാപുഷ്പം പോലെയാകുന്ന ഭക്തിനിർഭരവേളകൾ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |