ഫ്ളോറിഡ: സൂപ്പർ താരം ലയണൽ മെസി ഇരട്ടഗോളടിച്ച അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെതിരെ അർജന്റീനയ്ക്ക് തകർപ്പൻ വിജയം. മയാമിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെസിയും സംഘവും ജയിച്ചുകയറിയത്. ലൗതാറോ മാർട്ടിനെസും ഗോളടിച്ചു. ഇതോടെ അർജന്റീന പരാജയമറിയാതെ തുടർച്ചായി 34 മത്സരങ്ങൾ പൂർത്തീകരിച്ചു.
16-ാം മിനിട്ടിൽ ലൗതാരോയിലൂടെ അർജന്റീന ലീഡെടുത്തു. പാപു ഗോമസിന്റെ പാസ് സ്വീകരിച്ച മാർട്ടിനെസ് അനായാസം പന്ത് വലയിലെത്തിച്ചു. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റിയാണ് മെസി തന്റെ ആദ്യഗോളാക്കിയത്. 69-ാം മിനിട്ടിൽ മെസി തന്റെ രണ്ടാം ഗോൾ നേടി. ഹോണ്ടുറാസ് പ്രതിരോധതാരത്തിൽ നിന്ന് പന്തുറാഞ്ചിയ എൻസോ ഫെർണാണ്ടസ് മെസിയ്ക്ക് പാസ് നല്‍കി. ഈ സമയം ഗോൾകീപ്പർ മുന്നോട്ട് കയറി നിൽക്കുകയായിരുന്നു. മെസി ഷോട്ടുതിർക്കുമെന്ന് കരുതിയ ഗോൾകീപ്പർ ലോപ്പസ് പിന്നോട്ട് കുതിച്ചെങ്കിലും മെസി പന്ത് ഗോൾകീപ്പറുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടു . പന്ത് പതിയെ വായുവിലുയർന്ന് വലയിൽ വീണു.
അടുത്ത സൗഹൃദ മത്സരത്തിൽ അർജന്റീന ജമൈക്കയെ നേരിടും. രണ്ട് തവണ ലോകചാമ്പ്യന്മാരായ അർജന്റീന ഖത്തർ ലോകകപ്പിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. നവംബർ 22 ന് ആദ്യ മത്സരത്തിൽ സൗദി അറേബ്യയാണ് എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |