പാലക്കാട്: വിവാഹ വാഗ്‌ദാനം നൽകി പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. മലമ്പുഴ ആനിക്കാട് സ്വദേശിയും യുവമോർച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതി വിവാഹ വാഗ്‌ദാനം നൽകി ചൂഷണം ചെയ്ത പെൺകുട്ടി പ്രസവിച്ചിരുന്നു. വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ എത്തിച്ചത്. പിറ്റേദിവസം പെൺകുട്ടി പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെയും മാതാപിതാക്കളുടെയും പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് രഞ്ജിത്താണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതി നിരവധി തവണ പെൺകുട്ടിയെ ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തി.
യുവമോർച്ചയുടെ സജീവപ്രവർത്തകനായിരുന്നു രഞ്ജിത്ത് എന്ന് പൊലീസ് പറയുന്നു. എന്നാൽ ഇയാൾ സജീവപ്രവർത്തകൻ അല്ലെന്നും പോക്‌സോ കേസിന്റെ അടിസ്ഥാനത്തിൽ ബിജെപിയിൽ നിന്ന് പുറത്താക്കിയതായും ജില്ലാ നേതൃത്വം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |