തൃശൂർ: ചാലക്കുടിയോരത്ത് നിന്ന് തുടങ്ങിയ ആൾപ്പുഴ... ഭാരതപ്പുഴയോരത്തേക്ക് നീങ്ങി... പലപ്പോഴും അണപൊട്ടിയൊഴുകി... കാത്തുനിന്നവരും ആ മുഖം കണ്ടവരും വാക്ക് കേട്ടവരും ചുവടിനൊപ്പം അണിചേർന്നവരുമെല്ലാം ആവേശഭരിതരായി. ചാലക്കുടിയിൽ നിന്ന് തുടങ്ങി ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ സമാപിച്ച മൂന്ന് നാളിൽ 50 കിലോമീറ്റർ രാഹുലിന്റെ നടത്തം കോൺഗ്രസിന് പുത്തനുണർവ് പകർന്നാണ് കടന്നു പോകുന്നത്.
സമാപന ദിവസമായ ഞായറാഴ്ച മുളങ്കുന്നത്തുകാവ് തിരൂരിൽ നിന്നുമാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. ആറരയോടെ തന്നെ രാഹുലും നേതാക്കളും സജ്ജമായി. അതിന് മുമ്പേ രാഹുലിനൊപ്പം നടക്കാൻ നാടും പ്രവർത്തകരുമെല്ലാം തിരൂരിലേക്ക് ഒഴുകിയെത്തി. കാത്ത് നിന്നവർ രാഹുലിനൊന്ന് കൈവീശി കാണിക്കാൻ, ചേർന്ന് നിൽക്കാൻ, ഒന്ന് ഫോട്ടോയെടുക്കാൻ, കൈ കൊടുക്കാൻ അങ്ങനെ ഏറെപ്പേരുണ്ടായി.
യാത്ര തുടങ്ങി ഒന്നര മണിക്കൂർ പിന്നിട്ടപ്പോഴേക്കും ആ ദുഖവാർത്തയെത്തി. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് വിട പറഞ്ഞിരിക്കുന്നു. വിവരം നേതാക്കൾ തന്നെ രാഹുലിനെ അറിയിച്ചു. യാത്രയുടെ രാവിലെയിലെ ഇടവേളയിൽ തനിക്ക് അവിടെ പോകണമെന്ന് കൂടെയുണ്ടായിരുന്ന കെ.സി. വേണുഗോപാലിനോട് പങ്കുവച്ചു. യാത്രയിൽ വഴിയോരത്ത് കാത്തുനിന്നവർ സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ളവരുണ്ടായി. യാത്രയുടെ ഇടയ്ക്ക് തൊഴിലാളികളും വിദ്യാർത്ഥികളും ആശാവർക്കർമാരും അടക്കം പലയിടങ്ങളിലും രാഹുലിനെ കാണാനെത്തി. അവർക്കൊപ്പം നിന്നും ഫോട്ടോയെടുത്തും അവരോട് സംസാരിച്ചുമായിരുന്നു യാത്ര.
പതിനൊന്നോടെ വടക്കാഞ്ചേരിയിൽ അവസാനിപ്പിച്ച് മാദ്ധ്യമങ്ങൾക്കായി സമയം അനുവദിച്ചു. ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിലുള്ള അനുശോചനം മാത്രം. മറ്റ് രാഷ്ട്രീയ പ്രതികരണങ്ങളൊഴിവാക്കി. ഇവിടെ നിന്നും കാർ മാർഗം നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുറപ്പെട്ടു. 12 ഓടെ നിലമ്പൂരിലെത്തിയ രാഹുൽ പിന്നീട് ഒന്നരയോടെ ഹെലികോപ്ടറിലാണ് തിരിച്ചെത്തിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ വിമുക്തഭടൻമാരും സ്വാതന്ത്ര്യസമര സേനാനികളുമായുള്ള സംവാദം. വൈകീട്ട് അഞ്ചരയോടെയാണ് പിന്നീട് യാത്ര വടക്കാഞ്ചേരിയിൽ നിന്ന് തുടങ്ങിയത്.
ഉത്സവസമാനമായിരുന്നു യാത്രയുടെ തുടക്കം. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളുമൊക്കെയായി മനുഷ്യക്കടലിന്റെ ഒഴുക്ക് തുടർന്നു. ഒന്നര മണിക്കൂർ പിന്നിട്ട് മുള്ളൂർക്കരയിലെത്തിയപ്പോൾ അടുത്തു കണ്ട പാരഡൈസ് ഹോട്ടലിൽ ചായ കുടിക്കാനായി കയറി. ഇരുപത് മിനുട്ടിന് ശേഷം വീണ്ടും യാത്ര തുടർന്നു. സമാപനകേന്ദ്രമായ വെട്ടിക്കാട്ടിരിയിൽ എത്തുമ്പോൾ ഇവിടം മനുഷ്യസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വടംകെട്ടി ആളുകളെ ഇരുവശത്തേക്കും ഒതുക്കിയെങ്കിലും ഇതും ഫലപ്രദമായില്ല.
എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. മുരളീധരനും എം.എം. ഹസനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ടി.എൻ. പ്രതാപൻ എം.പി അടക്കമുള്ളവരും രാഹുലിനൊപ്പം നടന്നു. രാത്രി ഏഴേമുക്കാലോടെ വെട്ടിക്കാട്ടിരിയിലെ പൊതുസമ്മേളനത്തോടെ ഭാരത് ജോഡോ യാത്രയ്ക്ക് ജില്ലയിൽ സമാപനമായി. തിങ്കളാഴ്ച ജാഥ പാലക്കാട് ജില്ലയിലാണ്.
തകർന്ന മണ്ണിൽ തിരിച്ചുവരവ് തേടി യാത്ര
തെരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാ ദുർബലതകളുമായി തകർന്ന് കിടന്ന കോൺഗ്രസിന് പുത്തനുണർവും ആവേശവും പകർന്നാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. കേരളത്തിൽ മികച്ച സംഘാടനമൊരുക്കിയെന്നതും ഒരു ഘട്ടത്തിൽ പോലും അനവസര വിവാദ സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നതും ജില്ലയുടെ നേതൃത്വത്തിന് മികവായി. 22നാണ് എറണാകുളത്ത് നിന്നും യാത്ര ജില്ലയിലേക്ക് പ്രവേശിച്ചത്. ചിറങ്ങരയിൽ നിന്നും ചാലക്കുടിയിലെത്തി സമാപിച്ചു.
23ന് വിശ്രമത്തിന് ശേഷം 24നാണ് യാത്ര പേരാമ്പ്രയിൽ നിന്നും തുടങ്ങിയ നടത്തം ആമ്പല്ലൂരിൽ രാവിലെ 11ന് സമാപിച്ചു. ദേശീയപാതയോരത്ത് രാഹുലിനെ കാണാൻ ആയിരങ്ങളായിരുന്നു കാത്തുനിന്നിരുന്നത്. വൈകീട്ട് ഒല്ലൂരിൽ നിന്നും തുടങ്ങി തേക്കിൻകാട് മൈതാനിയിൽ സമാപിക്കുമ്പോൾ തൃശൂരിന് അത് ആവേശമുണർത്തിയ പൂരക്കാലത്തിന്റേതായി. വിപുലമായ ഒരുക്കങ്ങൾ, അടുക്കും ചിട്ടയുമൊത്ത് നേതാക്കളും പ്രവർത്തകരും ഒരുമിച്ച് നടത്തിയ സംഘാടനം. ഓരോ വീടുകളിലും കയറിയിറങ്ങിയപ്പോൾ ഉറക്കത്തിലായിരുന്ന പ്രവർത്തകർ എഴുന്നേറ്റു.
തിരഞ്ഞെടുപ്പ് പരാജയങ്ങളിലും ഗ്രൂപ്പിസത്തിലും നേതാക്കളുടെ പ്രവർത്തനങ്ങളിലും മനംമടുത്ത് മാറി നിന്നിരുന്ന പ്രവർത്തകരും അനുഭാവികളും കോൺഗ്രസിൽ പ്രതീക്ഷ അർപ്പിക്കുന്നതായിരുന്നു മൂന്ന് നാളിലെ ഭാരത് ജോഡോയാത്രയുടെ അനുഭവം. മുതിർന്ന നേതാക്കളെയും യുവനേതാക്കളെയും ഒരേ പോലെ.. കോൺഗ്രസിൽ നിന്ന് അകന്നുവെന്ന് കരുതിയിരുന്നവരെല്ലാം തിരിച്ചെത്തിയ അനുഭവം. കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും പുതിയ പുതിയ ഉണർവും ആവേശവും പകർന്നാണ് രാഹുൽ ജില്ല വിടുന്നത്.
ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയെ കാണുന്നത് കാേട്ടയായി മാത്രം: രാഹുൽ ഗാന്ധി
ചെറുതുരുത്തി: ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തെ കാണുന്നത് കോട്ടയായി മാത്രമാണെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ തൃശൂർ ജില്ലയിലെ സമാപന സമ്മേളനം വെട്ടിക്കാട്ടിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.
രാഷ്ട്രീയ, മത, സാമുദായിക ഭേദങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലെ പാലമായാണ് കോൺഗ്രസ് ഈ രാജ്യത്തെ കാണുന്നത്. ആർ.എസ്.എസിനാൽ അധികാരം നിയന്ത്രിക്കപ്പെടുന്ന കോട്ട മാത്രമാണ് ബി.ജെ.പിയുടെ കണ്ണിലെ ഇന്ത്യ. ഓരോ ജനവിഭാഗങ്ങൾക്കിടയിലും കേരളം എങ്ങനെ ഒരു പാലമായിരുന്നുവെന്നു കേരളീയർ കാട്ടിക്കൊടുത്തിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹാത്മാക്കൾ കേരളത്തെ ആ നിലയിലേക്കുയർത്താൻ വഴികാട്ടി. കലാമണ്ഡലവും ഇത്തരത്തിൽ പല വിഭാഗം ജനങ്ങൾക്കിടയിലെ പാലമായി. മത, രാഷ്ട്രീയ, സാമൂഹിക ഭേദത്തിന്റെ പേരിൽ ഒരാളെയും കലാമണ്ഡലം കലയിൽ നിന്നകറ്റി നിറുത്തിയിട്ടില്ല. ഇന്ത്യ ഒന്നിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അവർ മലയാളത്തെയും തമിഴിനെയും തെലുങ്കിനെയുമൊക്കെ ആക്രമിച്ചുകൊണ്ടേയിരിക്കും. വൈവിദ്ധ്യങ്ങളെ സ്വീകരിക്കാൻ അവർ തയ്യാറല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |