തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ മൂന്നാം പ്രതി ഇ പി ജയരാജൻ കോടതിയിൽ ഹാജരായി. തിരുവനന്തപുരം സി ജെ എം കോടതി ജയരാജനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. കുറ്റം നിഷേധിക്കുന്നതായി അദ്ദേഹം പറഞ്ഞു. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസെന്നും ഇ പി കൂട്ടിച്ചേർത്തു. കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും.
കേസിലെ മറ്റ് പ്രതികൾ ഈ മാസം 14ന് കോടതിയിൽ ഹാജരായി കുറ്റപത്രം വായിച്ച് കേട്ടിരുന്നു. എന്നാൽ അസുഖകാരണങ്ങൾ ചൂണ്ടിക്കാട്ടി ജയരാജൻ അന്ന് ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്ന് ഇ പിയോട് കോടതി നിർദേശിച്ചിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ കൈമാറാൻ പ്രോസിക്യൂഷന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |