കോതമംഗലം: മുന്നറിയിപ്പില്ലാതെ കെ എസ് ഇ ബി ഫ്യൂസ് ഊരിയതിനാൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തന രഹിതമായതോടെ ഗുരുതരാവസ്ഥയിലായ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പടിയിലെ പഞ്ചായത്തംഗമായ വടക്കുംഭാഗം സന്തോഷ് അയ്യപ്പന്റെ വീട്ടിലെ ഫ്യൂസാണ് മുന്നറിയിപ്പില്ലാതെ ഊരിയത്. ബിൽ കുടിശികയെ തുടർന്നായിരുന്നു നടപടി.
സന്തോഷിന്റെ അമ്മ കാളിക്കുട്ടി ശ്വാസ തടസമുൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ഏറെനാളായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. നെബുലൈസർ സഹായത്തോടെയാണ് പ്രശ്നങ്ങൾ ഒഴിവാക്കിയിരുന്നത്. എന്നാൽ ഫ്യൂസ് ഊരിയതോടെ ശ്വാസതടസം ഉൾപ്പടെയുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ട കാളിക്കുട്ടിയെ കോതമംഗലത്തെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. രോഗിയായ അമ്മയും രണ്ട് കുട്ടികളും മാത്രമുള്ളപ്പോൾ അവരോടുപോലും പറയാതെ ഫ്യൂസ് ഊരുകയായിരുന്നു എന്നാണ് സന്തോഷ് പറയുന്നത്. കെ എസ് ഇ ബി ജീവനക്കാരന്റെ പ്രവൃത്തി മൂലം ആശുപത്രി ചെലവിനു കൂടി പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് തടിപ്പണിക്കാരനായ സന്തോഷ് . മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |