തിരുവനന്തപുരം: പുതിയ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നൽകാനാവശ്യപ്പെട്ടപ്പോൾ, ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തിൽ എന്ത് നടപടിയെടുത്തെന്നു മറുചോദ്യമുന്നയിച്ച കേരള സർവകലാശാലാ വി.സി ഡോ.മഹാദേവൻ പിള്ളയ്ക്ക് താക്കീതുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്നത് ചാൻസലറുടെ ഉത്തരവാണെന്നും അനുസരിച്ചേ മതിയാവൂ എന്നും ഓർമ്മപ്പെടുത്തി ഇന്നലെ ഗവർണർ വി.സിക്ക് മറുപടിക്കത്ത് നൽകി. പ്രതിനിധിയെ നൽകിയാലും ഇല്ലെങ്കിലും സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമെന്നും ഗവർണർ വ്യക്തമാക്കി.സെനറ്റ് പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവർണർ സർവകലാശാലയ്ക്ക് അയച്ച അഞ്ചാമത്തെ കത്താണിത്.
ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സ്റ്റാൻഡിംഗ് കോൺസിലിന്റെ നിയമോപദേശം സഹിതം വി.സി തിങ്കളാഴ്ച കത്ത് നൽകിയിരുന്നു.
സെർച്ച്കമ്മിറ്റി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്നും വി.സിയുടെ ചോദ്യത്തിന് ഗവർണർ മറുപടി നൽകില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.
ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിയെ വൈസ്ചാൻസലർ വിമർശിച്ചു. സർവകലാശാലാ ചട്ടപ്രകാരം മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് വേണ്ടത്. രണ്ടംഗസമിതിയിലേക്ക് പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനാവില്ല.സെനറ്റ് വിളിച്ചു ചേർക്കാൻ ചാൻസലർ ആവശ്യപ്പെട്ടിരുന്നു.
രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന ആഗസ്റ്റ് 20ലെ സെനറ്റ് പ്രമേയത്തിൽ ചാൻസലറുടെ നിലപാട് ആ സെനറ്റിൽ തനിക്ക് വിശദീകരിക്കേണ്ടി വരും. അതിനാലാണ് കത്ത് അയച്ച് ചാൻസലറുടെ നിലപാട് ചോദിച്ചത്.അതിനു മറുപടി കിട്ടിയില്ല.
സെനറ്റ് വിളിക്കാനോ പ്രതിനിധിയെ നിശ്ചയിക്കാനോ തീരുമാനിക്കാതെ സിൻഡിക്കേറ്റ് യോഗം പിരിഞ്ഞു.
ഒക്ടോബർ 24നാണ് വി.പി.മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്. കേരളയ്ക്ക് പിന്നാലെ എം.ജിയിലും വി.സി ഒഴിയുന്നുണ്ട്. രാഷ്ട്രീയബന്ധമുള്ളവർ വേണ്ടെന്നും മികച്ച അക്കാഡമിക് വിദഗ്ദ്ധർ വേണമെന്നുമാണ് ഗവർണറുടെ നിലപാട്.
താക്കീതിന് പിന്നിൽ
1)ചാൻസലറുടെ ഏത് ഉത്തരവും പാലിക്കാൻ വി.സി ബാദ്ധ്യസ്ഥനാണ്. സർവകലാശാലാ നിയമത്തിലെ സെക്ഷൻ10(11) പ്രകാരം വിശ്വാസ്യതയോടെ പ്രവർത്തിച്ചില്ലെങ്കിൽ വി.സിക്കെതിരേ നടപടിയെടുക്കാം.
2)സെനറ്റ് യോഗം വിളിക്കാനുള്ള നിർദ്ദേശം ലംഘിച്ചതിന് ചുമതലയിലെ വീഴ്ചയെന്ന് കണക്കാക്കി വി.സിയെ സസ്പെൻഡ് ചെയ്യാം. നിയമനാധികാരിയായ ഗവർണർക്കാണ് അച്ചടക്ക നടപടിയെടുക്കാൻ അധികാരം.
പുതിയ വി.സിക്കായി
നേരിട്ട് വിജ്ഞാപനം
# സർക്കാരിനെ ആശ്രയിക്കാതെ വൈസ്ചാൻസലർ നിയമനത്തിന് രാജ്ഭവൻ സെക്രട്ടറിയെക്കൊണ്ട് വിജ്ഞാപനമിറക്കും.
#അപേക്ഷ ക്ഷണിച്ച് ദേശീയമാദ്ധ്യമങ്ങളിൽ പരസ്യം നൽകും.അപേക്ഷിക്കാൻ വെബ്സൈറ്റുണ്ടാക്കും.
#പാനൽ നിശ്ചയിക്കാൻ രാജ്ഭവനിലോ കോഴിക്കോട് ഐ.ഐ.എമ്മിന്റെ ഗസ്റ്റ്ഹൗസിലോ സെർച്ച് കമ്മിറ്റിക്ക് യോഗം ചേരാൻ സൗകര്യമൊരുക്കും.
# വി.സി വിരമിച്ചാൽ മുതിർന്ന പ്രൊഫസർക്കോ മറ്റേതെങ്കിലും വി.സിക്കോ ചുമതല നൽകി ഭരണസ്തംഭനം ഒഴിവാക്കും.
ഗവർണർ-സർക്കാർ പോര്: രാഷ്ട്രീയപ്രചരണം ശക്തമാക്കി സി.പി.എം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനും സംസ്ഥാനത്തെ ഇടതുസർക്കാരും തമ്മിലെ പോര് തുടരവേ, ഗവർണറുടെ നീക്കങ്ങൾക്കെതിരായ രാഷ്ട്രീയപ്രചരണം ശക്തിപ്പെടുത്തി സി.പി.എം.
ഇതിന്റെ ഭാഗമായി എ.കെ.ജി പഠന ഗവേഷണകേന്ദ്രം ആൾ ഇന്ത്യാ ലായേഴ്സ് യൂണിയന്റെ സഹകരണത്തോടെ 30ന് വൈകിട്ട് 3.30ന് എ.കെ.ജി ഹാളിൽ ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ സംഘടിപ്പിക്കും. ജസ്റ്റിസ് കെ. ചന്ദ്രു ഉദ്ഘാടനം ചെയ്യും.
എം.വി. ഗോവിന്ദൻ, കാനം രാജേന്ദ്രൻ, ഡോ.ടി.എം. തോമസ് ഐസക്, ജോസ് കെ.മാണി, മാത്യു ടി.തോമസ്, പി.സി. ചാക്കോ, വറുഗീസ് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |